കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

Published by
ജനം വെബ്‌ഡെസ്ക്

കാസർകോട്: ഗവൺമെന്റ് കോളജിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥിയെ റാഗിങ്ങിനിരയാക്കിയെന്ന പരാതിയിൽ 13 സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ജൂലൈ 13-ന് കോളജ് ക്യാമ്പസിൽ നടന്ന സംഭവത്തെ തുടർന്നാണ് കോളജ് അധികൃതരുടെ നടപടി.

പരാതിക്കാരനായ വിദ്യാർഥിയെ ഒരു സംഘം സീനിയർ വിദ്യാർഥികൾ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തെന്നാണ് ആരോപണം. സംഭവത്തിന് പിന്നാലെ വിദ്യാർഥി വിവരം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ കോളജിലെത്തി പ്രിൻസിപ്പലിന് ഔദ്യോഗിക പരാതി നൽകി.

പ്രാഥമിക അന്വേഷണത്തിൽ ആരോപണങ്ങൾക്ക് അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 13 വിദ്യാർഥികളെ സസ്പെൻഡ് ചെയ്യാൻ കോളജ് അധികൃതർ തീരുമാനിച്ചു. റാഗിങ് സംബന്ധിച്ച പരാതിയെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

സംഭവത്തിൽ വിദ്യാർഥി പൊലീസിലും പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുമെന്നാണ് സൂചന. അന്വേഷണം പൂർത്തിയാകുന്നതോടെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ക്യാമ്പസിൽ റാഗിങ്ങിന് യാതൊരു വിധ ഇളവും അനുവദിക്കില്ലെന്ന നിലപാടാണ് കോളജ് ഭരണസമിതി സ്വീകരിച്ചിരിക്കുന്നത്. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കുമെന്നും കോളജ് അധികൃതർ അറിയിച്ചു.

 

Share