കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: കേരള വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ കേരള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജിയിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് സുപ്രീം കോടതിയിൽ  തടസ്സഹർജി സമർപ്പിച്ചു. വഖഫ് ബോർഡിന്റെയോ ബോർഡ് അംഗങ്ങളുടെയോ ഹർജികളിൽ തന്റെ വാദം കേൾക്കാതെ സുപ്രീം കോടതി യാതൊരു ഇടക്കാല ഉത്തരവും പുറപ്പെടുവിക്കരുതെന്നാണ് തടസ്സഹർജിയിലെ  ആവശ്യം.

കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്യുകയും വഖഫ് ബോർഡിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടാണ് കേരള വഖഫ് ബോർഡും ബോർഡ് അംഗം ഉമർ ഫൈസിയും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചിരുന്നു.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ വഖഫ് നിയമപ്രകാരം ബോർഡിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട നോൺ-മുസ്ലിം, ഷിയാ പ്രതിനിധികളെ നിയമിക്കാതെയാണ് കേരള വഖഫ് ബോർഡ് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഷോൺ ജോർജ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതിനിടെ വഖഫ് വിഷയത്തിൽ പിണറായി വിജയനെയും മുസ്ലിം ലീഗിനെയും രൂക്ഷമായി വിമർശിച്ച് ഷോൺ ജോർജ് രംഗത്തെത്തി. വഖഫ് നിയമത്തെക്കുറിച്ച്  പിണറായി വിജയനും മുസ്ലിം ലീഗും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയാണെന്നും ഇരുവരും കള്ളം പറയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“മുസ്ലിം ഇതര അംഗത്തെ താൻ നിയമിച്ചിട്ടില്ലെന്നാണ് പിണറായി പറയുന്നത്. അത് പച്ചക്കള്ളമാണ്. രാജ്യത്തെ നിയമം എല്ലാവരും അനുസരിക്കണം. മുസ്ലിം ലീഗും അതിന് ബാധ്യസ്ഥരാണ്. കേരളം ഭാരതത്തിന്റെ ഭാഗമാണെന്ന കാര്യം മുസ്ലിം ലീഗ് മറക്കരുത്. രാജ്യത്ത് ഏതൊക്കെ തരത്തിൽ വർഗീയത വളർത്താമോ അതെല്ലാം ചെയ്യുകയാണ് സി.പി.എമ്മും മുസ്ലിം ലീഗും” എന്നായിരുന്നു ഷോൺ ജോർജിന്റെ വിമർശനം.

“അമ്പല കമ്മിറ്റിയിൽ മുസ്ലിംകളെ ഉൾപ്പെടുത്തുമോയെന്ന ചോദ്യത്തിന് ബിജെപിക്ക് വ്യക്തമായ ഉത്തരമുണ്ട്. എന്നാൽ വഖഫ് ബോർഡിനെ അമ്പല കമ്മിറ്റിയുമായി താരതമ്യം ചെയ്യാനാകില്ല. വഖഫ് ബോർഡ് കൈകാര്യം ചെയ്യുന്നത് മുസ്ലിം സമുദായത്തിന്റെ മാത്രം സ്വത്തുക്കളല്ല. മറ്റ് സമുദായങ്ങളുമായി ബന്ധപ്പെട്ട സ്വത്തുക്കളും വഖഫ് ബോർഡിന് കീഴിലുള്ള തർക്കവിഷയങ്ങളിലുണ്ട്. അതിനാൽ മഹൽ കമ്മിറ്റിയുടെ ഘടനയും വഖഫ് ബോർഡിന്റെ നിയമപരമായ ഘടനയും ഒന്നല്ല” എന്നും അദ്ദേഹം പറഞ്ഞു. ബിജെപി മുസ്ലിം സമൂഹത്തിന് എതിരാണെന്ന പ്രതീതി സൃഷ്ടിക്കാൻ സി.പി.എമ്മും മുസ്ലിം ലീഗും ബോധപൂർവമായ പ്രചാരണം നടത്തുകയാണെന്നും ഷോൺ ജോർജ് ചൂണ്ടിക്കാട്ടി.

Share