കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ രണ്ടാം പ്രതിയായ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) നോട്ടീസ് നൽകി. വെള്ളിയാഴ്ച കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദേശം.

അന്വേഷണത്തിന്റെ ഭാഗമായി, ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ ആദ്യം കാഫിർ സ്ക്രീൻഷോട്ട് അയച്ചത് റിബേഷ് രാമകൃഷ്ണനാണെന്നും, തുടർന്ന് അത് ‘റെഡ് എൻകൗണ്ടർ’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചതും റിബേഷാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

അറസ്റ്റ് സാധ്യത മുന്നിൽ കണ്ടാണ് റിബേഷ് രാമകൃഷ്ണൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ദിവസങ്ങൾക്കു മുമ്പ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി അദ്ദേഹത്തിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

അതേസമയം, കേസിലെ മറ്റൊരു പ്രതിയായ ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ഹർജി വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വാദം.

ജാമ്യം ലഭിച്ചതിന് പിന്നാലെ വടകരയിലും തിരുവള്ളൂരിലും നടന്ന സ്വീകരണ പരിപാടികളിൽ അക്രമസംഭവങ്ങളും പൊലീസിനും സർക്കാരിനുമെതിരായ പ്രകോപന മുദ്രാവാക്യങ്ങളും ഉണ്ടായതായി ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചിരുന്നത്.

Share