ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു! ഫ്രാന്‍സിന്റെ പരിശീലകനായി സിനദിന്‍ സിദാന്‍

Published by
ജനം വെബ്‌ഡെസ്ക്

പാരിസ്: ഫുട്‌ബോള്‍ ലോകം ഏറെ നാളായി കാത്തിരുന്ന പ്രഖ്യാപനത്തിന് ഒടുവില്‍ ഔദ്യോഗിക സ്ഥിരീകരണം. ഫ്രഞ്ച് ഇതിഹാസ താരം സിനദിന്‍ സിദാന്‍ ഫ്രാന്‍സ് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കും. 2030 ലോകകപ്പ് വരെ ഉള്‍പ്പെടുന്ന കരാറിലാണ് 54-കാരനായ സിദാന്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷനുമായി ഒപ്പുവെച്ചത്.

14 വര്‍ഷമായി ഫ്രാന്‍സിന്റെ പരിശീലകനായിരുന്ന ദിദിയര്‍ ദെഷാംപ്‌സിന്റെ പടിയിറക്കത്തെ തുടര്‍ന്നാണ് സിദാന് ഉത്തരവാദിത്വം ലഭിച്ചത്. റയല്‍ മാഡ്രിഡിനെ തുടര്‍ച്ചയായി മൂന്ന് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളിലേക്കും രണ്ട് ലാ ലിഗ കിരീടങ്ങളിലേക്കും നയിച്ച ശേഷം പരിശീലക ജീവിതത്തില്‍ നിന്ന് വിട്ടുനിന്ന സിദാന്റെ തിരിച്ചുവരവിനായി ആരാധകര്‍ വര്‍ഷങ്ങളായി കാത്തിരിക്കുകയായിരുന്നു.

1998-ല്‍ ഫ്രാന്‍സ് ആദ്യമായി ലോകകപ്പ് നേടുമ്പോള്‍ ദെഷാംപ്‌സ് ടീമിന്റെ നായകനും സിദാന്‍ ടീമിന്റെ സൂപ്പര്‍താരവുമായിരുന്നു. അതേ വര്‍ഷം തന്നെ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയ സിദാന്‍, കളിക്കാരനെന്ന നിലയിലും പിന്നീട് പരിശീലകനെന്ന നിലയിലും ലോക ഫുട്‌ബോളിലെ ഇതിഹാസമായി മാറി.

2021-ല്‍ റയല്‍ മാഡ്രിഡ് വിട്ടശേഷം യൂറോപ്പിലെ നിരവധി വമ്പന്‍ ക്ലബ്ബുകളും ദേശീയ ടീമുകളും സിദാനെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം ഒരു ഓഫറും സ്വീകരിച്ചിരുന്നില്ല. ഫ്രാന്‍സ് ദേശീയ ടീമിനെ പരിശീലിപ്പിക്കുകയാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും അതിനായി കാത്തിരിക്കുകയാണെന്നുമായിരുന്നു സിദാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്.

ദിദിയര്‍ ദെഷാംപ്‌സിന്റെ കാലഘട്ടം ഫ്രഞ്ച് ഫുട്‌ബോളിലെ ഏറ്റവും വിജയകരമായ അധ്യായങ്ങളിലൊന്നായിരുന്നു. 1998-ല്‍ ക്യാപ്റ്റനായി ലോകകപ്പ് ഉയര്‍ത്തിയ അദ്ദേഹം, പരിശീലകനെന്ന നിലയില്‍ 2018-ല്‍ ഫ്രാന്‍സിനെ വീണ്ടും ലോക ചാമ്പ്യന്മാരാക്കി. 2022-ല്‍ ടീമിനെ ലോകകപ്പ് ഫൈനലിലേക്കും ഇത്തവണ സെമിഫൈനലിലേക്കും നയിച്ച ശേഷമാണ് ദെഷാംപ്‌സ് സ്ഥാനമൊഴിയുന്നത്.

2030 ലോകകപ്പിനെ ലക്ഷ്യമിട്ട് യുവതാരങ്ങളും പരിചയസമ്പന്നരുമടങ്ങുന്ന പുതിയ ഫ്രഞ്ച് സംഘത്തെ ഒരുക്കുകയെന്ന വെല്ലുവിളിയോടെയാണ് സിനദിന്‍ സിദാന്‍ ഇനി പരിശീലക ജീവിതത്തിലെ ഏറ്റവും വലിയ ദൗത്യത്തിലേക്ക് കടക്കുന്നത്.

Share