17 വര്‍ഷത്തെ ദേശീയ ടീം കരിയറിന് വിരാമം; അര്‍ജന്റീനയുടെ കരുത്തന്‍ ഓട്ടമെന്‍ഡി പടിയിറങ്ങി

Published by
ജനം വെബ്‌ഡെസ്ക്

ബ്യൂനസ് ഐറിസ്: അര്‍ജന്റീനയുടെ പ്രതിരോധനിരയിലെ വിശ്വസ്ത സാന്നിധ്യമായിരുന്ന നിക്കോളാസ് ഓട്ടമെന്‍ഡി അന്താരാഷ്‌ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇതോടെ 17 വര്‍ഷം നീണ്ട ദേശീയ ടീം കരിയറിനാണ് 37കാരന്‍ വിരാമമിടുന്നത്. ഒരു ലോകകപ്പ് കിരീടവും രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും ഉള്‍പ്പെടെ 139 മത്സരങ്ങളില്‍ അര്‍ജന്റീന ജഴ്സിയണിഞ്ഞാണ് ഓട്ടമെന്‍ഡി കളിക്കളത്തോട് വിടപറയുന്നത്.

2026 ഫിഫ ലോകകപ്പില്‍ ഫൈനല്‍ വരെയെത്തിയ അര്‍ജന്റീന ടീമിലെ പ്രധാന താരങ്ങളിലൊരാളായിരുന്നു ഓട്ടമെന്‍ഡി. എന്നാല്‍ ഫൈനലില്‍ സ്‌പെയിനിനോട് 1-0ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ദേശീയ ടീമില്‍നിന്ന് പിന്മാറുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. ടൂര്‍ണമെന്റില്‍ ഏഴ് മത്സരങ്ങളില്‍ കളിച്ചെങ്കിലും ഗോള്‍ നേടാനായിരുന്നില്ല.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വികാരനിര്‍ഭരമായ കുറിപ്പിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം. ‘എന്റെ കരിയറിലെ ഏറ്റവും പ്രയാസകരമായ വാക്കുകളാണ് ഇന്ന് എഴുതുന്നത്. ലോകകപ്പ് ഫൈനലായിരുന്നു എന്റെ അവസാന മത്സരം. ഞങ്ങള്‍ ആഗ്രഹിച്ച ഫലമല്ല ലഭിച്ചത്. എന്നിരുന്നാലും തലയുയര്‍ത്തിയാണ് മടങ്ങുന്നത്. അവസാന നിമിഷം വരെ ഞങ്ങള്‍ക്ക് കഴിയുന്നതെല്ലാം ഈ ടീമിനായി നല്‍കി. ലോകചാമ്പ്യനാകണമെന്ന എന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സഹായിച്ച അര്‍ജന്റീന ടീമിനോട് നന്ദിയുണ്ട്,’ എന്ന് ഓട്ടമെന്‍ഡി കുറിച്ചു.

ലോകകപ്പില്‍ ഫൈനല്‍ വരെ അര്‍ജന്റീന മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ട് ഗോളിന് പിന്നിലായിരുന്ന നിലയില്‍നിന്ന് ഈജിപ്തിനെ വീഴ്‌ത്തിയ അര്‍ജന്റീന, സെമിയില്‍ ഇംഗ്ലണ്ടിനെയും മറികടന്നു. എന്നാല്‍ ഫൈനലില്‍ ഫെറാന്‍ ടോറസിന്റെ ഗോളില്‍ സ്‌പെയിന്‍ വിജയിച്ചതോടെ കിരീടം നിലനിര്‍ത്താനുള്ള അര്‍ജന്റീനയുടെ മോഹം അവസാനിക്കുകയായിരുന്നു.

പോര്‍ട്ടോ, വലന്‍സിയ, മാഞ്ചസ്റ്റര്‍ സിറ്റി, ബെന്‍ഫിക്ക എന്നീ യൂറോപ്യന്‍ ക്ലബുകള്‍ക്കായി കളിച്ച ഓട്ടമെന്‍ഡി, അടുത്തിടെയാണ് അര്‍ജന്റീന ക്ലബായ റിവര്‍ പ്ലേറ്റിലേക്ക് മടങ്ങിയത്. നാല് ലോകകപ്പുകളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച അദ്ദേഹം അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളായാണ് കരിയര്‍ അവസാനിപ്പിക്കുന്നത്.

Share