ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

Published by
ജനം വെബ്‌ഡെസ്ക്

ധാക്ക: ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രാജ്യത്തിന്റെ പരമോന്നത ഭരണഘടനാപദവിയുടെ ചുമതലകൾ തുടരാൻ കഴിയില്ലെന്ന് അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും മാസങ്ങളായി ഓട്ടോണോമിക് ന്യൂറോപ്പതി (Autonomic Neuropathy) എന്ന നാഡീരോഗം  ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

1971-ലെ ബംഗ്ലാദേശ് വിമോചന സമരത്തിൽ പങ്കെടുത്ത വ്യക്തിയും മുൻ ജഡ്ജിയുമായ മുഹമ്മദ് ഷഹാബുദ്ദീൻ 2023 ഏപ്രിലിലാണ് പ്രസിഡന്റായത്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി അടുത്ത ബന്ധമുണ്ടായിരുന്നു ആളാണ് മുഹമ്മദ് ഷഹാബുദ്ദീൻ.

ജാതീയ സൻസദ് (പാർലമെന്റ്) സ്പീക്കർക്ക് നൽകിയ രാജിക്കത്തിൽ, 2023 ഏപ്രിൽ 24-ന് ബംഗ്ലാദേശിന്റെ 22-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതുമുതൽ ഭരണഘടന അനുസരിച്ചും ആത്മാർഥതയോടെയും സത്യസന്ധതയോടെയും ചുമതലകൾ നിർവഹിച്ചുവെന്ന് ഷഹാബുദ്ദീൻ പറഞ്ഞു. 2024 ഓഗസ്റ്റിലെ ജനകീയ പ്രക്ഷോഭത്തെ തുടർന്നുണ്ടായ രാഷ്‌ട്രീയ പ്രതിസന്ധിക്കിടെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റുകയും ഇടക്കാല സർക്കാർ രൂപീകരണത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തതായി അദ്ദേഹം രാജിക്കത്തിൽ പറയുന്നു.

 

Share