ക്രിസ്റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു: വിടവാങ്ങല്‍ മത്സരം സെപ്റ്റംബറില്‍?

Published by
ജനം വെബ്‌ഡെസ്ക്

ലിസ്ബണ്‍: ലോക ഫുട്‌ബോളിലെ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ 24-ന് നടക്കുന്ന യുവേഫ നേഷന്‍സ് ലീഗില്‍ വെയ്ല്‍സിനെതിരെയുള്ള മത്സരത്തോടെ ക്രിസ്റ്റിയാനോ പോര്‍ച്ചുഗല്‍ ജേഴ്‌സിയഴിച്ചേക്കുമെന്നാണ് വിവരങ്ങള്‍.

റൊണാള്‍ഡോയുടെ ഫുട്‌ബോള്‍ കരിയറിന്റെ തുടക്കത്തിന് സാക്ഷ്യം വഹിച്ച സ്‌പോര്‍ട്ടിങ് ലിസ്ബണിന്റെ ഹോം ഗ്രൗണ്ടായ എസ്താഡിയോ ജോസെ അല്‍വലാഡെ സ്റ്റേഡിയത്തിലാകും ഈ വിടവാങ്ങല്‍ മത്സരം നടക്കുക. എന്നാല്‍, വിരമിക്കലുമായി ബന്ധപ്പെട്ട് ക്രിസ്റ്റിയാനോ റൊണാള്‍ഡോയോ പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷനോ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

അന്താരാഷ്‌ട്ര ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ കളിക്കാരനുമാണ് ക്രിസ്റ്റിയാനോ. പോര്‍ച്ചുഗലിനായി കളിച്ച 233 മത്സരങ്ങളില്‍ നിന്ന് 146 ഗോളുകള്‍ താരം അടിച്ചുകൂട്ടിയിട്ടുണ്ട്. 2016-ല്‍ പോര്‍ച്ചുഗലിന് യൂറോ കപ്പ് കിരീടവും 2019-ല്‍ യുവേഫ നേഷന്‍സ് ലീഗ് കിരീടവും സമ്മാനിക്കുന്നതില്‍ ക്രിസ്റ്റിയാനോ നിര്‍ണായക പങ്കുവഹിച്ചു.

2003-ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറുന്നതിന് മുന്‍പ് സ്‌പോര്‍ട്ടിങ് സി.പി. അക്കാദമിയിലൂടെയാണ് റൊണാള്‍ഡോ ഉയര്‍ന്നുവന്നത്. 41-കാരനായ താരം തനിക്ക് ഇനി ഒരു ലോകകപ്പ് കൂടി ബാക്കിയില്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും എന്ന് വിരമിക്കുമെന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. പോര്‍ച്ചുഗല്‍ ടീമിന്റെ പുതിയ കോച്ചായി നാല് വര്‍ഷത്തെ കരാറില്‍ ചുമതലയേറ്റ ജോര്‍ജ് ജീസസിന് കീഴില്‍ കളിക്കുമോ എന്ന ചോദ്യത്തോടും താരം പ്രതികരിച്ചിരുന്നില്ല.

Share