പമ്പയും പുന്നമടക്കായലും കരകവിഞ്ഞു, മീനച്ചിലാറിൽ ജലനിരപ്പുയരുന്നു; ആറന്മുളയിൽ വള്ളസദ്യ മാറ്റി, സംസ്ഥാനത്ത് മഴയുടെ താണ്ഡവം; മണ്ണിടിച്ചിൽ ഭീഷണി, മത്സ്യബന്ധന വിലക്ക് ; ദുരിതാശ്വാസ ക്യാമ്പുകളിൽ ആയിരങ്ങൾ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഭീതിയിലാഴ്‌ത്തി തുടരുന്ന ശക്തമായ മഴയ്‌ക്ക് ഇതുവരെയും ശമനമായിട്ടില്ല. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയും സംസ്ഥാനത്തെ മിക്ക ജില്ലകളിലും ശക്തമായ മഴ ലഭിച്ചു. കോട്ടയം ജില്ലയിൽ രാത്രി മുഴുവൻ മഴ തുടർന്നതോടെ മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്ന നിലയിൽ തുടരുകയാണ്. പമ്പാ നദിയിലും പുന്നമടക്കായലിലും ജലനിരപ്പ് ഉയരുന്നതായുള്ള ഏറ്റവും പുതിയ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. നഗരത്തിലും ഉൾവഴികളിലുമുള്ള വെള്ളക്കെട്ടിനൊപ്പം കായലുകളും നദികളും നിറയുന്നത് ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിക്കുകയാണ്. കോട്ടയത്ത് മീനച്ചിലാറിലൂടെ വെള്ളം കുതിച്ചെത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ആശങ്ക വർധിപ്പിക്കുന്നത്.

കനത്ത മഴയെ തുടർന്ന് പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട്, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട്, എറണാകുളം എന്നീ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. രാവിലെ നാല് മണിക്ക് പുറത്തിറക്കിയ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നതാണ്. ഓറഞ്ച് അലർട്ട് ജില്ലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇതിനിടെ പത്തനംതിട്ട ജില്ലയിലെ മൂഴിയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ അതിതീവ്ര മഴ തുടരുന്നതിനാൽ ഏത് സമയത്തും ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ട്. ഇതോടെ കക്കാട്ടാറിലും പമ്പാനദിയിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. റാന്നി, കോഴഞ്ചേരി, ആറന്മുള, അപ്പർ കുട്ടനാട് മേഖലകളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഭരണകൂടം നിർദേശിച്ചു.

കോട്ടയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. പാലാ, ഈരാറ്റുപേട്ട മേഖലകളിൽ നിന്നുള്ള മലവെള്ളം എത്തിയതോടെ നഗരമേഖലകളിലെ ദുരിതം ഇരട്ടിയായി. കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിൽ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. പാല–ഈരാറ്റുപേട്ട, പാല–ഏറ്റുമാനൂർ റോഡുകളിൽ പലയിടത്തും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പനയ്‌ക്കപ്പാലം ഭാഗത്ത് മൂന്ന് മുതൽ നാല് അടി വരെ വെള്ളം കയറിയതായി റിപ്പോർട്ടുണ്ട്.

എറണാകുളം ജില്ലയിലും കാറ്റും മഴയും ശക്തമായി തുടരുകയാണ്. മൂവാറ്റുപുഴയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. നേരത്തെ മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിരുന്നു. ആലുവ ശിവക്ഷേത്രം ഇപ്പോഴും ഭാഗികമായി വെള്ളത്തിനടിയിലാണ്. മഴ തുടരുകയാണെങ്കിൽ പെരിയാറിലും ജലനിരപ്പ് വീണ്ടും ഉയരാൻ സാധ്യതയുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടായേക്കാമെന്നും അധികൃതർ വിലയിരുത്തുന്നു. നിലവിൽ ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.

സംസ്ഥാനത്താകെ 273 ദുരിതാശ്വാസ ക്യാമ്പുകളിലായി 7,674 പേരെ പുനരധിവസിപ്പിച്ചതായി മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. മഴക്കെടുതിയിൽ 30 വീടുകൾ പൂർണമായും 293 വീടുകൾ ഭാഗികമായും തകർന്നു. കഴിഞ്ഞ ദിവസം വെള്ളപ്പൊക്കത്തിൽ മുങ്ങിയ പത്തനംതിട്ടയിലെ റാന്നി, കോട്ടയത്തെ പാലാ, ഈരാറ്റുപേട്ട മേഖലകളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുകയാണ്. കോട്ടയം നഗരത്തിലും ഉൾപ്രദേശങ്ങളിലും വീണ്ടും വ്യാപക വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

മഴക്കെടുതി മൂലമുള്ള ദുരന്തങ്ങൾ തുടരുന്നതിനിടെ ഇന്നലെ ആറുപേർകൂടി മരിച്ചതോടെ ആകെ മരണം 15 ആയി. ഇതിൽ 11 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തുമായി കടലിൽ വള്ളം മുങ്ങി കാണാതായ നാല് മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത തുടരുന്നതിനാൽ അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ മാറി താമസിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കടൽ ശാന്തമാകാത്ത സാഹചര്യത്തിൽ മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരും. കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ നിന്നുള്ള മത്സ്യബന്ധനത്തിനാണ് നിലവിൽ വിലക്ക്.

പത്തനംതിട്ടയിൽ ദുരിതം തുടരുന്നു; തിരുവല്ലയിൽ റെയിൽവേ അടിപ്പാതകൾ മുങ്ങി

മഴയ്‌ക്ക് നേരിയ ശമനമുണ്ടായെങ്കിലും പത്തനംതിട്ട ജില്ലയിൽ ദുരിതം തുടരുകയാണ്. ജില്ലയിലെ പല പ്രദേശങ്ങളിലും ഇപ്പോഴും വെള്ളക്കെട്ട് നിലനിൽക്കുന്നു. കനത്ത മഴയിലും ഉരുൾപൊട്ടലിലും കോന്നി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായതായി അഡ്വ. കെ.യു. ജനീഷ്‌കുമാർ എംഎൽഎ അറിയിച്ചു. റാന്നിയിൽ മിന്നൽപ്രളയത്തെത്തുടർന്നുണ്ടായ വെള്ളക്കെട്ട് ഒഴിഞ്ഞെങ്കിലും വ്യാപാര സ്ഥാപനങ്ങളടക്കം വൻ നാശനഷ്ടമാണ് സംഭവിച്ചത്.

ഉരുൾപൊട്ടലിൽ നിരവധി വീടുകൾ തകർന്നതോടൊപ്പം മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സൃഷ്ടിച്ചത്. കല്ലാർ, കക്കാട്ടാർ, അച്ചൻകോവിലാർ തുടങ്ങിയ നദികളുടെ തീരപ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. 2018ലെ പ്രളയത്തിൽ പോലും വെള്ളം കയറാതിരുന്ന വീടുകളിലും ഇത്തവണ വെള്ളം കയറിയതായി നാട്ടുകാർ പറയുന്നു. നാട്ടുകാരും യുവാക്കളും രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഗതാഗതം പുനഃസ്ഥാപിക്കാൻ ഫയർഫോഴ്‌സും പോലീസും പ്രവർത്തനം തുടരുകയാണ്.

സംസ്ഥാന സർക്കാരും ബന്ധപ്പെട്ട അധികാരികളും നൽകുന്ന നിർദേശങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്നും ദുരന്തബാധിതർക്ക് മുൻകാലങ്ങളിലേതുപോലെ അടിയന്തര സഹായമായി 10,000 രൂപ വീതം അനുവദിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ഓണം വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത ആയിരക്കണക്കിന് ഏക്കർ കൃഷി നശിച്ചതായും കണക്കെടുപ്പിനായി മറ്റ് ജില്ലകളിൽ നിന്നുള്ള കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ കോന്നിയിലേക്ക് നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈദ്യുതി ബന്ധം യുദ്ധകാലാടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കാനും തദ്ദേശസ്ഥാപനങ്ങൾക്ക് അടിയന്തര ഫണ്ട് അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവല്ലയിൽ നദികൾ കരകവിഞ്ഞൊഴുകിയതോടെ എംസി റോഡിനെയും ടികെ റോഡിനെയും ബന്ധിപ്പിക്കുന്ന തിരുമൂലപുരം കറ്റോട് റോഡിലെ ഇരുവെള്ളിപ്ര റെയിൽവേ അടിപ്പാതയും കുറ്റൂർ–മനയ്‌ക്കച്ചിറ റോഡിലെ കുറ്റൂർ അടിപ്പാതയും പൂർണമായും മുങ്ങി. ഇതോടെ ഗതാഗതം പൂർണമായും നിലച്ചു. വെള്ളം ഉയരുമ്പോൾ മുന്നറിയിപ്പ് നൽകുന്ന ഉപകരണവും തകരാറിലായി.

ആറന്മുളയിൽ വള്ളസദ്യ മാറ്റി, മല്ലപ്പള്ളിയിലും അപ്പർ കുട്ടനാട്ടിലും കനത്ത നാശം

വെള്ളപ്പൊക്ക സാഹചര്യത്തെ തുടർന്ന് ആറന്മുള ക്ഷേത്രത്തിൽ തിങ്കളാഴ്ച നടത്താനിരുന്ന വള്ളസദ്യകൾ മാറ്റിവെച്ചു. പെയ്ഡ് സദ്യ പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ നടക്കും. കഴിഞ്ഞ രണ്ടുദിവസമായി പള്ളിയോടങ്ങളുടെ യാത്ര ഒഴിവാക്കി ചടങ്ങുകൾ മാത്രമാണ് നടത്തിയത്. ഇന്ന് നടത്താനിരുന്ന വഞ്ചിപ്പാട്ട് സോപാനം പരിപാടിയും മാറ്റിവെച്ചിട്ടുണ്ട്.

മല്ലപ്പള്ളി താലൂക്കിൽ അപ്രതീക്ഷിത പ്രളയത്തിൽ വ്യാപക നാശനഷ്ടമുണ്ടായി. 83 കുടുംബങ്ങളെയും അതിഥി തൊഴിലാളികളെയും വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയിൽ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച പുലർച്ചെയുണ്ടായ മലവെള്ളപ്പാച്ചിലിൽ വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സാധനങ്ങൾ നശിച്ചു. മഞ്ഞത്താനം, ആശുപത്രിപ്പടി, ആനക്കുഴി, കീഴ്വായ്പ്പൂര് അമ്പലത്തുംഭാഗം, മുരണി, പുന്നമറ്റം, മുട്ടത്തുമൺ, അമ്പാട്ടുഭാഗം തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വിവിധ സ്കൂളുകളിലും കെട്ടിടങ്ങളിലുമായി ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു.

അപ്പർ കുട്ടനാട്ടിലും സ്ഥിതി ഗുരുതരമാണ്. തിരുവല്ല താലൂക്കിൽ മാത്രം 11 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് 84 കുടുംബങ്ങളിലെ 283 പേരെ പാർപ്പിച്ചു. തിരുമൂലപുരം മംഗലശേരി, ആറ്റുമാലി, പുളിക്കത്തറക്കുഴി മേഖലകളിലെ അമ്പതോളം വീടുകളിൽ വെള്ളം കയറിയതോടെ ആളുകളെ മാറ്റിപ്പാർപ്പിച്ചു. സിപിഐ(എം), ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡും എസ്‌എഫ്‌ഐ പ്രവർത്തകരും രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്. തോട്ടപ്പുഴശേരി, കുറ്റൂർ, കുറ്റപ്പുഴ, കാവുംഭാഗം, കവിയൂർ എന്നിവിടങ്ങളിലായി ക്യാമ്പുകൾ പ്രവർത്തിക്കുന്നു.

കോയിപ്രം പഞ്ചായത്തിലെ 16-ാം വാർഡിൽ വീടിന് പിന്നിലെ വേസ്റ്റ് കുഴിയിലേക്ക് വീണ കരിയിലമുക്ക് കുരിയനേത്ത് അന്നമ്മ വർഗീസ് (87) എന്ന വയോധികയെ ഫയർഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി.

ഇതിനിടെ മീനച്ചിലാറിൽ ജലനിരപ്പ് വീണ്ടും ഉയരുന്നതിനാൽ ഇല്ലിക്കൽ, താഴത്തങ്ങാടി, അയ്മനം, കുമരകം മേഖലകളിൽ ആശങ്ക തുടരുകയാണ്. രാത്രിയിലെ കനത്ത മഴയെ തുടർന്ന് വീണ്ടും പല പ്രദേശങ്ങളും വെള്ളത്തിനടിയിലായതോടെ കോട്ടയം ജില്ലയിൽ മഴക്കെടുതി കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

Share