സംസ്ഥാനത്ത് മഴ കനക്കും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, പമ്പ കരകവിഞ്ഞ് പ്രളയഭീതി

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: തമിഴ്‌നാട് തീരത്തിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ സംസ്ഥാനത്ത് വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച മുതല്‍ ഓഗസ്റ്റ് 7 വരെ കനത്ത മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട ജില്ലയില്‍ വിവിധ മേഖലകളില്‍ ജലനിരപ്പ് ഉയര്‍ന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. രാവിലെ മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ 15 സെന്റിമീറ്റര്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഒഴുകിയെത്തിയ വെള്ളം ആറന്മുള മേഖലയിലെ പമ്പയാറ്റില്‍ ജലനിരപ്പ് ഉയര്‍ത്തി. തോട്ടപ്പുഴശ്ശേരി, ആറന്മുള തുടങ്ങിയ പ്രദേശങ്ങളില്‍ രണ്ടടിയോളം വെള്ളം കയറിയതോടെ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങളിലെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

റാന്നിയില്‍ മഴയ്‌ക്ക് താല്‍ക്കാലിക ശമനമുണ്ടെങ്കിലും പ്രളയഭീഷണി തുടരുകയാണ്. മാമുക്ക്, ചെട്ടിമുക്ക് ജങ്ഷനുകളില്‍ വെള്ളം കയറിയതോടൊപ്പം പമ്പയാറ്റിലും കക്കട്ടയാറ്റിലും ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ്.

ചെങ്ങന്നൂര്‍ മേഖലയിലും സ്ഥിതി ഗുരുതരമാണ്. പമ്പ, മണിമലയാര്‍, അച്ചന്‍കോവിലാര്‍ എന്നിവ കരകവിഞ്ഞതിനെ തുടര്‍ന്ന് പാണ്ടനാട്, തിരുവന്‍വണ്ടൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. ചെങ്ങന്നൂരില്‍ മാത്രം 20 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഏകദേശം 900 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും മന്ത്രി എം. ലിജു അറിയിച്ചു.

ജനങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും നദികള്‍, തോടുകള്‍, വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ എന്നിവയുടെ സമീപത്ത് പോകരുതെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

Share