തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻന്റെ ഭാഗമായി ബീമാപള്ളി പ്രദേശത്ത് നടത്തിയ വ്യാപക പരിശോധനയിൽ 37 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പൊലീസ് പിടിച്ചെടുത്തു.
ശംഖുമുഖം അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ (എസിപി) നേതൃത്വത്തിലുള്ള ഓപ്പറേഷൻ അഡീഷണൽ സ്ക്വാഡ് ബീമാപള്ളിക്ക് സമീപമുള്ള വിവിധ കടകളിൽ നടത്തിയ പരിശോധനയിലാണ് വൻ തോതിൽ ലഹരിവസ്തുക്കൾ കണ്ടെത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വിൽപ്പനയ്‌ക്കായി സൂക്ഷിച്ചിരുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ ആകെ വിപണിവില 37 ലക്ഷം രൂപയിൽ കൂടുതലാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, ലഹരിവസ്തുക്കളുടെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.