കോഴിക്കോട്: പേരാമ്പ്ര ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിൽ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര–വടകര റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറായ മോനൂട്ടൻ എന്നറിയപ്പെടുന്ന ഹരീഷ് (40) ആണ് മരിച്ചത്.
ഇന്നലെ രാത്രി ജോലി കഴിഞ്ഞിട്ടും ഹരീഷ് വീട്ടിലെത്താതിരുന്നതിനെ തുടർന്ന് രാത്രി 10.30ഓടെ ഭാര്യ ആതിര ഫോണിൽ ബന്ധപ്പെട്ടു. “ഉടൻ വരാം” എന്നായിരുന്നു ഹരീഷിന്റെ മറുപടി. എന്നാൽ പിന്നീട് പലതവണ വിളിച്ചിട്ടും ഫോൺ റിംഗ് ചെയ്തെങ്കിലും എടുക്കാതിരുന്നതോടെ കുടുംബാംഗങ്ങൾ ആശങ്കയിലായി.
ഇന്ന് പുലർച്ചെ 5.45ഓടെ ഹരീഷിന്റെ സഹോദരൻ പ്രജീഷ് ബസ് സ്റ്റാൻഡിലെത്തി അന്വേഷിച്ചപ്പോഴാണ് ദുരന്തവിവരം പുറത്തറിഞ്ഞത്. പാർക്ക് ചെയ്തിരുന്ന ബസിന്റെ പിൻവാതിലിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ഹരീഷിനെ കണ്ടെത്തിയത്.
വിവരമറിഞ്ഞ് നാട്ടുകാരും പേരാമ്പ്ര പൊലീസും സ്ഥലത്തെത്തി മൃതദേഹം താഴെയിറക്കി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കിഴക്കയിൽ ശങ്കരന്റെയും ദേവിയുടെയും മകനാണ് ഹരീഷ്. ഭാര്യ ആതിര, തന്മയയും ആലിയയും മക്കളാണ്. ഹരീഷിന്റെ സഹോദരൻ പ്രജീഷും ബസ് ഡ്രൈവറാണ്.