കണ്ണൂർ: കനത്ത മഴയ്‌ക്കിടെ ചെറുപുഴ പുളിങ്ങോം മീന്തുള്ളി തുരുത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള സ്വദേശി രാജേഷ് (37)ന്റെ മൃതദേഹം കണ്ടെത്തി. തേജസ്വിനി പുഴയ്‌ക്ക് നടുവിലുള്ള തുരുത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
തുരുത്തിൽ ഒറ്റപ്പെട്ടുപോയ ബെന്നിയെ രക്ഷപ്പെടുത്തുന്നതിനായി സ്വന്തം ലൈഫ് ജാക്കറ്റ് ഊരി നൽകി രാജേഷ് തിരിച്ചുപുഴ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മീന്തുള്ളി വെള്ളച്ചാട്ടത്തിലെ പരിശീലകനായിരുന്ന രാജേഷ്, കയറിൽ പിടിച്ചായിരുന്നു പുഴ മുറിച്ചുകടക്കാൻ ശ്രമിച്ചത്. എന്നാൽ കയറിൽ നിന്ന് പിടിവിട്ട് ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് നീന്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മുങ്ങിപ്പോയി. തണുത്ത വെള്ളത്തിൽ ശരീരം കോച്ചിപ്പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
സാഹസിക പ്രവർത്തനങ്ങളോട് അതിയായ താൽപര്യമുണ്ടായിരുന്ന രാജേഷ് മുൻപ് വയനാട്ടിലും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. അഡ്വഞ്ചർ ഡിസാസ്റ്റർ സൊസൈറ്റി അംഗമായിരുന്ന അദ്ദേഹം ഒരു മാസം മുൻപാണ് പരിശീലനത്തിനായി കണ്ണൂരിലെത്തിയത്.
രാജേഷ് ദേശീയ ത്രോബോൾ ടീമിലെ അംഗവുമായിരുന്നു. രണ്ടുവർഷം മുൻപ് ഇളയ സഹോദരൻ രഞ്ജിത്ത് ട്രെയിനിൽ നിന്ന് വീണ് മരിച്ചിരുന്നു.
കല്ലിയൂർ കിഴക്കേ തെറ്റിവിള രാജേഷ് ഭവനിൽ രാജശേഖരന്റെയും ഗീതയുടെയും മകനാണ് രാജേഷ്. ഭാര്യ ഷാഫിയ. മക്കൾ ആർഷൻ, അഭിഷേക്. സഹോദരി ആശ.