തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ ചരക്കുനീക്കത്തിന് നിർണായകമാകുന്ന വിഴിഞ്ഞം–ബാലരാമപുരം റെയിൽവേ ലൈൻ പിഎം ഗതിശക്തി നാഷനൽ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയതായി കേന്ദ്രസർക്കാർ. പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ റെയിൽവേ മന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ചരക്കുനീക്കം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് റെയിൽ കണക്ടിവിറ്റി ഏറെ നിർണായകമാണ്. ഇതിന്റെ ഭാഗമായാണ് ബാലരാമപുരത്തുനിന്ന് വിഴിഞ്ഞം തുറമുഖത്തേക്കുള്ള റെയിൽവേ ലൈൻ പദ്ധതിക്ക് രൂപം നൽകിയത്. പദ്ധതി പിഎം ഗതിശക്തി നാഷനൽ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന കേന്ദ്രത്തിന്റെ സ്ഥിരീകരണം റെയിൽ കണക്ടിവിറ്റിയുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്.
പദ്ധതി നടപ്പാക്കുന്നത് ദക്ഷിണ റെയിൽവേയും വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡും (VISL) തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ്. പദ്ധതിയുടെ നിർമാണം ഇന്ത്യൻ റെയിൽവേ ഏറ്റെടുക്കുമോ എന്ന ചോദ്യത്തിനും കേന്ദ്ര റെയിൽവേ മന്ത്രി രാജ്യസഭയിൽ വ്യക്തമായ മറുപടി നൽകി.
ട്രെയിൻ ഗതാഗതത്തിന്റെ ചുമതല ഇന്ത്യൻ റെയിൽവേയ്‌ക്കാണെങ്കിലും, നിലവിലുള്ള കരാർ പ്രകാരം റെയിൽവേ ലൈൻ നിർമിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡിന്റെ ചുമതലയാണ് എന്നാണ് മന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കുന്നത്.ചരക്കുനീക്കത്തിനായി റെയിൽവേ സംവിധാനം ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഗതാഗത ചുമതലയാണ് ഇന്ത്യൻ റെയിൽവേയ്‌ക്കുള്ളത്.
രാജ്യത്തിന്റെ വിവിധ ഗതാഗത സംവിധാനങ്ങളെ ഏകോപിപ്പിച്ച് അടിസ്ഥാനസൗകര്യ വികസനം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പിഎം ഗതിശക്തി നാഷനൽ മാസ്റ്റർ പ്ലാനിൽ വിഴിഞ്ഞം–ബാലരാമപുരം റെയിൽവേ ലൈൻ ഉൾപ്പെട്ടത് കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിലും പ്രധാന നേട്ടമാണ്.
കേരളത്തിന്റെ തെക്കൻ മേഖലയിൽ വലിയ വികസനസാധ്യത തുറക്കുന്ന വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന് കാര്യക്ഷമമായ റെയിൽ കണക്ടിവിറ്റി ലഭിക്കുന്നതോടെ തുറമുഖത്തെത്തുകയും അവിടെനിന്ന് പുറത്തേക്ക് നീങ്ങുകയും ചെയ്യുന്ന ചരക്കുകളുടെ ഗതാഗതം കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷ. റോഡ് ഗതാഗതത്തെ മാത്രം ആശ്രയിക്കേണ്ട സാഹചര്യം കുറയ്‌ക്കാനും റെയിൽ കണക്ടിവിറ്റി സഹായകമാകും.