കരാര്‍ ജീവനക്കാരായ സ്ത്രീകള്‍ക്കും ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ കഴിഞ്ഞാല്‍ അവധി; നിര്‍ണായക വിധിയുമായി കേരള ഹൈക്കോടതി

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന പദ്ധതികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്കും ഹിസ്റ്റെറെക്ടമി (ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ) കഴിഞ്ഞാല്‍ ശമ്പളത്തോടെയുള്ള മെഡിക്കല്‍ അവധിക്ക് അര്‍ഹതയുണ്ടെന്ന് കേരള ഹൈക്കോടതി. കേരള സര്‍വീസ് റൂള്‍സിന്റെ (കെ.എസ്.ആര്‍) അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്.

സമഗ്ര ശിക്ഷ കേരളയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ എജ്യൂക്കേറ്റര്‍മാരായി ജോലി ചെയ്യുന്ന നിഷ ജോസും മോളി പി.സിയും നല്‍കിയ ഹര്‍ജികളിലാണ് ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്റെ ഉത്തരവ്. ഇരുവരും ഹിസ്റ്റെറെക്ടമി ശസ്ത്രക്രിയയ്‌ക്ക് വിധേയരായ ശേഷം ആവശ്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അവധിക്ക് അപേക്ഷ നല്‍കിയിരുന്നു.

എന്നാല്‍ കരാര്‍ ജീവനക്കാര്‍ക്ക് പ്രസവാവധിയും ഗര്‍ഭഛിദ്ര അവധിയും അനുവദിക്കുന്ന സര്‍ക്കാര്‍ ഉത്തരവില്‍ ഹിസ്റ്റെറെക്ടമി അവധി പ്രത്യേകം പരാമര്‍ശിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി അപേക്ഷകള്‍ സര്‍ക്കാര്‍ നിരസിക്കുകയായിരുന്നു. കെ.എസ്.ആര്‍ പാര്‍ട്ട് ഒന്നിലെ റൂള്‍ 100 പ്രകാരമുള്ള പ്രസവാവധിയും റൂള്‍ 101 പ്രകാരമുള്ള ഗര്‍ഭഛിദ്ര അവധിയും കരാര്‍ ജീവനക്കാര്‍ക്ക് ബാധകമാക്കിയിട്ടുണ്ടെങ്കിലും റൂള്‍ 101എ പ്രകാരമുള്ള ഹിസ്റ്റെറെക്ടമി അവധി പ്രത്യേകം ഉള്‍പ്പെടുത്തിയിട്ടില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

ഈ സാങ്കേതിക വാദം ഹൈക്കോടതി തള്ളി. താല്‍ക്കാലിക ജീവനക്കാര്‍ക്ക് പ്രസവം, ഗര്‍ഭഛിദ്രം തുടങ്ങിയ സാഹചര്യങ്ങളില്‍ അവധി അനുവദിക്കുമ്പോള്‍, വലിയ ശസ്ത്രക്രിയയ്‌ക്ക് ശേഷം ആവശ്യമായ വിശ്രമത്തിനും ചികിത്സയ്‌ക്കുമുള്ള അവധി നിഷേധിക്കുന്നതില്‍ യുക്തിസഹമായ കാരണമില്ലെന്ന് കോടതി നിരീക്ഷിച്ചു. റൂള്‍ 101എയുടെ അടിസ്ഥാന ലക്ഷ്യം വലിയ ശസ്ത്രക്രിയയ്‌ക്ക് ശേഷം സ്ത്രീകള്‍ക്ക് ആവശ്യമായ വിശ്രമത്തിനും ആരോഗ്യപരമായ വീണ്ടെടുപ്പിനും മതിയായ സമയം ഉറപ്പാക്കുകയാണെന്ന് കോടതി വ്യക്തമാക്കി.

സര്‍ക്കാര്‍ ഉത്തരവില്‍ ഒരു പ്രത്യേക വ്യവസ്ഥ പ്രത്യേകം പരാമര്‍ശിച്ചിട്ടില്ലെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി കരാര്‍ ജീവനക്കാരെ ഈ ക്ഷേമനടപടിയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഒരു ഹര്‍ജിക്കാരിയുടെ ശസ്ത്രക്രിയ ഗര്‍ഭപാത്രത്തിലെ ഫൈബ്രോയിഡിനെ തുടര്‍ന്നുള്ളതാണെന്നും അതിനാല്‍ സാധാരണ ഹിസ്റ്റെറെക്ടമിയുമായി താരതമ്യം ചെയ്യാനാകില്ലെന്നുമുള്ള സര്‍ക്കാര്‍ വാദവും കോടതി അംഗീകരിച്ചില്ല. ”ഫൈബ്രോയിഡിന്റെ കാര്യത്തിലും ഹിസ്റ്റെറെക്ടമി തന്നെയാണ് നടത്തിയിരിക്കുന്നത്; മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അത് വ്യക്തമാക്കുന്നുണ്ട്”, കോടതി ചൂണ്ടിക്കാട്ടി.

ഇതോടെ ഹര്‍ജിക്കാരുടെ അവധി അപേക്ഷകള്‍ നിരസിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അര്‍ഹമായ അവധി അപേക്ഷകള്‍ കാലതാമസമില്ലാതെ പരിഗണിച്ച് ഉത്തരവുകള്‍ പുറപ്പെടുവിക്കാനും സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. പരമാവധി 16 ആഴ്ചയ്‌ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുടെ ആരോഗ്യവും ക്ഷേമവും സംബന്ധിച്ച അവകാശങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കുന്നതാണ് കേരള ഹൈക്കോടതിയുടെ ഈ വിധി.

Share