ശബരിമല നെയ്യ് ക്രമക്കേട്: പി.എസ്. പ്രശാന്തിന്റെ കൈപ്പടയിലെ നിര്‍ണായക രേഖ പുറത്ത്; ടെന്‍ഡര്‍ റദ്ദാക്കി മില്‍മയില്‍ നിന്ന് നേരിട്ട് നെയ്യ് വാങ്ങാന്‍ നിര്‍ദേശം

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് ക്രമക്കേടില്‍ മുന്‍ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തിനും അജികുമാറിനും നിര്‍ണായക തിരിച്ചടിയാകുന്ന രേഖകള്‍ വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചതായി വിവരം. നിലവിലെ ടെന്‍ഡര്‍ റദ്ദാക്കി മില്‍മയില്‍ നിന്ന് നേരിട്ട് നെയ്യ് വാങ്ങാന്‍ നിര്‍ദേശിച്ച് പി.എസ്. പ്രശാന്ത് സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ രേഖയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ദേവസ്വം കമ്മിഷണറുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് മില്‍മയില്‍ നിന്ന് നേരിട്ട് നെയ്യ് വാങ്ങാനുള്ള തീരുമാനമെടുത്തതെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.

‘നിലവിലെ ടെന്‍ഡര്‍ ക്യാന്‍സല്‍ ചെയ്യാന്‍ അനുവദിക്കുന്നു, മില്‍മയില്‍ നിന്ന് നെയ്യ് വാങ്ങാന്‍ ബോര്‍ഡ് തീരുമാനിച്ചു’ എന്ന കുറിപ്പാണ് പ്രശാന്ത് കൈപ്പടയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നെയ്യിന്റെ അളവ് നിശ്ചയിക്കാന്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തിയതായും രേഖയില്‍ വ്യക്തമാക്കുന്നു. ടെന്‍ഡര്‍ നടപടികള്‍ ഒഴിവാക്കി മില്‍മയില്‍ നിന്ന് നെയ്യ് എത്തിക്കുന്നതിനായി നടത്തിയ തിരക്കിട്ട നീക്കങ്ങള്‍ക്ക് പിന്നില്‍ ക്രമക്കേടുണ്ടായിരുന്നോയെന്നാണ് വിജിലന്‍സ് പരിശോധിക്കുന്നത്.

മില്‍മയില്‍ നിന്ന് ശബരിമലയിലേക്ക് അയച്ച നെയ്യിന്റെ അളവിലും ദേവസ്വം രേഖകളില്‍ രേഖപ്പെടുത്തിയ അളവിലും വലിയ വ്യത്യാസമുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 1,05,000 ലിറ്റര്‍ നെയ്യ് മില്‍മയില്‍ നിന്ന് കയറ്റി അയച്ചതായാണ് വിവരം. എന്നാല്‍ ദേവസ്വം ലെഡ്ജറില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഏകദേശം 1,01,500 ലിറ്റര്‍ മാത്രമാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതോടെ ഏകദേശം 3,465 ലിറ്റര്‍ നെയ്യ് എവിടെപ്പോയി എന്ന ചോദ്യമാണ് ഉയരുന്നത്. നെയ്യ് വഴിമധ്യേ കടത്തിക്കൊണ്ടുപോയതാണോ, രേഖകളില്‍ ക്രമക്കേട് നടന്നതാണോ തുടങ്ങിയ കാര്യങ്ങളാണ് വിജിലന്‍സ് പരിശോധിക്കുന്നത്.

നിലവില്‍ ഒരു കരാര്‍ ജീവനക്കാരനെ കേന്ദ്രീകരിച്ചാണ് നെയ്യിന്റെ അളവിലെ വ്യത്യാസവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നത്. മില്‍മയില്‍ നിന്ന് നെയ്യ് കയറ്റിയതുമുതല്‍ ശബരിമലയില്‍ എത്തിച്ച് സ്റ്റോക്ക് രേഖകളില്‍ ഉള്‍പ്പെടുത്തിയതുവരെയുള്ള മുഴുവന്‍ നടപടികളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. ടെന്‍ഡര്‍ റദ്ദാക്കി നേരിട്ട് നെയ്യ് വാങ്ങാനുള്ള തീരുമാനം മുതല്‍ രേഖകളിലെ അളവിലെ വ്യത്യാസം വരെ പരിശോധിച്ചുകൊണ്ട് ക്രമക്കേടിന്റെ മുഴുവന്‍ ശൃംഖലയും പുറത്തുകൊണ്ടുവരാനുള്ള നീക്കത്തിലാണ് വിജിലന്‍സ് എസ്ഐടി.

Share