ലിവര്‍പൂളില്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ വമ്പന്‍ നിക്ഷേപം; ക്ലബ്ബിന്റെ 30 ശതമാനത്തിലേറെ ഓഹരി വാങ്ങാന്‍ നീക്കം

Published by
ജനം വെബ്‌ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ വമ്പന്മാരായ ലിവര്‍പൂള്‍ എഫ്സിയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം. ഫിന്‍വേ സ്‌പോര്‍ട്‌സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബിന്റെ 30 ശതമാനത്തിലേറെ ഓഹരി വാങ്ങുന്നതിനാണ് നീക്കം. ഇടപാട് പൂര്‍ത്തിയായാല്‍ ലിവര്‍പൂളിന്റെ മൂല്യം ഏകദേശം 6 ബില്യണ്‍ ഡോളറായി ഉയരും. ഫേസ്ബുക്ക് സഹസ്ഥാപകന്‍ എഡ്വാര്‍ഡോ സവെറിന്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകരാണ് ബെസോസിനൊപ്പം കണ്‍സോര്‍ഷ്യത്തിലുള്ളത്.

സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തലിന്റെ മരുമകനും ക്യുപിആറിന്റെ മുന്‍ ഓഹരിയുടമയുമായ അമിത് ഭാട്ടിയയാണ് നിക്ഷേപക സംഘത്തിന് നേതൃത്വം നല്‍കുന്നത്. ഇടപാടുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2010ലാണ് FSG ലിവര്‍പൂളിന്റെ നിയന്ത്രണം ഏറ്റെടുത്തത്. 2023ല്‍ ഡൈനസ്റ്റി ഇക്വിറ്റി ക്ലബ്ബില്‍ ചെറിയ ഓഹരി സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇപ്പോഴത്തെ വന്‍ നിക്ഷേപ നീക്കം. നിലവിലെ ഇടപാട് യാഥാര്‍ഥ്യമായാല്‍ ലോകത്തിലെ ഏറ്റവും സമ്പന്നരായ നിക്ഷേപകരില്‍ ചിലര്‍ ലിവര്‍പൂളിന്റെ സഹഉടമകളാകും.

ക്ലബ്ബിന്റെ പൂര്‍ണ നിയന്ത്രണം ഭാവിയില്‍ ഏറ്റെടുക്കാനുള്ള സാധ്യതയും പുതിയ നിക്ഷേപം ശക്തമാക്കുമെന്നാണ് വിലയിരുത്തല്‍. നേരത്തെ ലിവര്‍പൂളില്‍ തന്ത്രപ്രധാനമായ ന്യൂനപക്ഷ നിക്ഷേപത്തിന് താല്‍പര്യമുണ്ടെന്ന് അമിത് ഭാട്ടിയയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം വ്യക്തമാക്കിയിരുന്നു.

Share