ന്യൂഡൽഹി: ലഡാക്കിൽ ജമ്മു കശ്മീർ ഹൈക്കോടതിയുടെ ബെഞ്ച് സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നിർണായക തീരുമാനം അറിയിച്ചത്.
ലഡാക്കിലെ വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് നീതി ലഭ്യമാക്കുന്നതിനുള്ള നടപടിയാണ് ഇതെന്ന് അമിത് ഷാ വ്യക്തമാക്കി. ഹൈക്കോടതിയുമായി ബന്ധപ്പെട്ട നിയമനടപടികൾക്കായി ദീർഘദൂരം സഞ്ചരിക്കേണ്ട സാഹചര്യം ഇതോടെ കുറയുമെന്നും ജനങ്ങൾക്ക് അർഹമായ നിയമസേവനങ്ങൾ കൂടുതൽ വേഗത്തിൽ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഭൗമശാസ്ത്രപരമായ പ്രത്യേകതകളും ദുർഘടമായ പ്രദേശങ്ങളും കാരണം ലഡാക്കിലെ ജനങ്ങൾക്ക് നിയമപരമായ ആവശ്യങ്ങൾക്കായി ഹൈക്കോടതിയെ സമീപിക്കുന്നത് പലപ്പോഴും പ്രയാസകരമാണ്. പുതിയ ബെഞ്ച് നിലവിൽ വരുന്നതോടെ ഇത്തരം പ്രായോഗിക ബുദ്ധിമുട്ടുകൾ കുറയ്‌ക്കാൻ സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
ലഡാക്കിന്റെ സമഗ്ര വികസനത്തിനും ഭരണഘടനാപരമായ സുരക്ഷ ഉറപ്പാക്കുന്നതിനും കേന്ദ്ര സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ വ്യക്തമാക്കി. ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി മാറിയതിന് പിന്നാലെ ഭരണ-നിയമ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ കേന്ദ്രം ശക്തമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കാനുള്ള തീരുമാനവും വിലയിരുത്തപ്പെടുന്നത്.
വിദൂര അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾക്ക് നീതി അവരുടെ വാതിൽപ്പടിയിലേക്ക് കൂടുതൽ അടുപ്പിക്കുന്ന നിർണായക നടപടിയായിരിക്കും പുതിയ ഹൈക്കോടതി ബെഞ്ച്.