ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി തുടരുന്നു; പിന്തുണ പിന്‍വലിച്ച് ഫിഫ വൈസ് പ്രസിഡന്റ് സാന്‍ഡോര്‍ സാന്‍യി

Published by
ജനം വെബ്‌ഡെസ്ക്

സൂറിച്ച്: ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്‌ക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. ഫിഫ വൈസ് പ്രസിഡന്റും ഹംഗേറിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ മേധാവിയുമായ സാന്‍ഡോര്‍ സാന്‍യിയും ഇന്‍ഫാന്റിനോയ്‌ക്കുള്ള പിന്തുണ പിന്‍വലിച്ചു. ഇന്‍ഫാന്റിനോയുടെ പ്രൊഫഷണല്‍ തീരുമാനങ്ങളെയും നൈതിക നിലവാരങ്ങളെയും നേതൃത്വത്തെയും രൂക്ഷമായി വിമര്‍ശിച്ചാണ് സാന്‍യിയുടെ നടപടി.

ഇന്‍ഫാന്റിനോയ്‌ക്ക് അയച്ച കത്തില്‍ തനിക്ക് അദ്ദേഹത്തില്‍ നേരത്തെയുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടതായി സാന്‍യി വ്യക്തമാക്കി. ഫിഫ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ കെവിന്‍ ലാമൂറിനെ അപ്രതീക്ഷിതമായി പുറത്താക്കിയതാണ് തന്റെ ക്ഷമയുടെ അവസാന പരിധിയായതെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് മത്സരങ്ങളുടെ വാണിജ്യ അവകാശങ്ങളില്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് പങ്കാളിത്തം നല്‍കാനുള്ള ഇന്‍ഫാന്റിനോയുടെ പദ്ധതിയെ ലാമൂര്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു.

20 ബില്യണ്‍ ഡോളറിന്റെ വാണിജ്യ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാപക എതിര്‍പ്പുയര്‍ന്നതോടെ ഇന്‍ഫാന്റിനോ പദ്ധതി പിന്‍വലിച്ചിരുന്നു. എന്നാല്‍, ലാമൂറിനെ പിന്നീട് ഫിഫ പുറത്താക്കി. ഇതാണ് ഇന്‍ഫാന്റിനോയുടെ നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെടാനുള്ള പ്രധാന കാരണമായി സാന്‍യി ചൂണ്ടിക്കാട്ടുന്നത്. ഇന്‍ഫാന്റിനോയുടെ തീരുമാനങ്ങളില്‍ ‘പ്രൊഫഷണല്‍ വിലയിരുത്തലിലും നൈതിക നിലവാരങ്ങളിലും നേതൃത്വത്തിലും ഗുരുതരമായ പോരായ്മകള്‍’ ഉണ്ടെന്നും കത്തില്‍ ആരോപിക്കുന്നു.

ഈ വര്‍ഷത്തെ ലോകകപ്പുമായി ബന്ധപ്പെട്ട ചില വിവാദ തീരുമാനങ്ങളും ഫിഫയുടെ മത്സരങ്ങള്‍ പുറത്തുള്ള സ്ഥാപനങ്ങള്‍ക്ക് കൈമാറാനുള്ള പദ്ധതിയും സാന്‍യി വിമര്‍ശിച്ചിട്ടുണ്ട്. സാന്‍യിയുടെ നിലപാടോടെ ഫിഫയുടെ എട്ട് വൈസ് പ്രസിഡന്റുമാരില്‍ ഇന്‍ഫാന്റിനോയുടെ നേതൃത്വത്തെ പരസ്യമായി ചോദ്യം ചെയ്ത പ്രമുഖരുടെ എണ്ണം അഞ്ചായി. യുവേഫ പ്രസിഡന്റ് അലക്‌സാണ്ടര്‍ സെഫറിന്‍, കോണ്‍കകാഫ് പ്രസിഡന്റ് വിക്ടര്‍ മൊണ്ടാഗ്ലിയാനി, ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ, ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ ചെയര്‍ ഡെബി ഹ്യൂവിറ്റ് എന്നിവരും ഇന്‍ഫാന്റിനോയ്‌ക്കെതിരെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ദക്ഷിണ അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (കോണ്‍മെബോള്‍) പ്രസിഡന്റ് അലജാന്‍ഡ്രോ ഡൊമിംഗ്വസ്, ആഫ്രിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് പാട്രിസ് മൊത്സെപെ, ഒഷ്യാനിയയുടെ ലാംബെര്‍ട്ട് മാല്‍ടോക്ക് എന്നിവര്‍ ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണ തുടരുകയാണ്. ഇന്‍ഫാന്റിനോ നാലാം തവണയും ഫിഫ പ്രസിഡന്റാകാന്‍ ശ്രമിക്കുന്നതിനിടെയാണ് നേതൃത്വത്തിനെതിരായ പ്രതിഷേധം ശക്തമാകുന്നത്. 2031 വരെ കാലാവധി ലഭിക്കുന്ന നാലാം ടേമിനായാണ് അദ്ദേഹം മത്സരിക്കുന്നത്.

ഫിഫയിലെ മുതിര്‍ന്ന ഭാരവാഹികള്‍ തന്നെ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ ഇന്‍ഫാന്റിനോയുടെ നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ന്നിരിക്കുന്നത്. പിന്തുണ നഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ പുനര്‍തിരഞ്ഞെടുപ്പ് നീക്കത്തെ എത്രത്തോളം ബാധിക്കുമെന്നതാണ് ഇനി ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

Share