തുടര്‍ച്ചയായി മൂന്ന് ഐപിഎല്‍ കിരീടം നേടിയ താരം; ഇന്ത്യയുടെ മുന്‍ ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മ വിരമിച്ചു; രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിന് വിരാമം

Published by
ജനം വെബ്‌ഡെസ്ക്

ലഖ്നൗ: സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മ. 38-ാം വയസിലാണ് താരം രണ്ട് പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് കരിയറിന് വിരാമമിട്ടത്. ഇന്ത്യയ്‌ക്കായി ഒരു ടെസ്റ്റും രണ്ട് ഏകദിനങ്ങളും ഒരു ടി20യും കളിച്ച കരണ്‍ 2014ലാണ് അവസാനമായി ഇന്ത്യന്‍ ജേഴ്സിയണിഞ്ഞത്.

ഐപിഎല്ലില്‍ നാല് കിരീടങ്ങള്‍ നേടിയിട്ടുള്ള കരണ്‍ ശര്‍മ, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിങ്സ് ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. തുടര്‍ച്ചയായി മൂന്ന് ഐപിഎല്‍ കിരീടങ്ങള്‍ നേടിയ അപൂര്‍വ റെക്കോര്‍ഡും താരത്തിനുണ്ട്. സണ്‍റൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് ടീമുകള്‍ക്കൊപ്പമായിരുന്നു ആ നേട്ടം.

ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശ്, റെയില്‍വേസ്, വിദര്‍ഭ, ആന്ധ്രപ്രദേശ് ടീമുകളെ പ്രതിനിധീകരിച്ച കരണ്‍ ശര്‍മ 97 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 270 വിക്കറ്റുകള്‍ സ്വന്തമാക്കി. വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട്, യുവതാരങ്ങള്‍ക്ക് അവസരം നല്‍കേണ്ട സമയമായെന്ന് കരുതുന്നതായി കരണ്‍ വ്യക്തമാക്കി. ഇന്ത്യക്കായി ഒരു ടെസ്റ്റെങ്കിലും കളിക്കാന്‍ കഴിഞ്ഞത് കരിയറിലെ വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

”ഇന്ത്യക്കായി ആദ്യമായി കളിച്ച ദിവസമാണ് ജീവിതത്തിലെ ഏറ്റവും മഹത്തായ ദിനം. കളത്തിലിറങ്ങിയപ്പോഴെല്ലാം ഞാന്‍ എന്നെ സമര്‍പ്പിച്ചു. ഇപ്പോള്‍ വിട പറയാനുള്ള സമയമാണ്. ക്യാപ് നമ്പര്‍ 283ന് ഞാന്‍ വിരാമമിടുന്നു,” കരണ്‍ ശര്‍മ കുറിച്ചു.

Share