ന്യൂഡൽഹി: രാജ്യത്ത് പഞ്ചസാര ക്ഷാമമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി പഞ്ചസാര വ്യവസായ രംഗം. വിപണിയിൽ ആവശ്യത്തിന് പഞ്ചസാര ലഭ്യമാണെന്നും ദൗർലഭ്യമെന്ന അഭ്യൂഹങ്ങളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ISMA) വ്യക്തമാക്കി.
വിസ വർദ്ധനവിന് കാരണം ക്ഷാമമല്ല. കാലാവസ്ഥാ വ്യതിയാനവും ഉത്സവ സീസൺ മുന്നിൽ കണ്ടുളള വൻകിട കച്ചവടക്കാരുടെ ഊഹക്കച്ചവടവുമാണ് താൽക്കാലിക വിലക്കയറ്റത്തിന് വഴിവെച്ചതെന്നും സംഘടന വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് മാസത്തിനിടെ രാജ്യത്തെ പഞ്ചസാര വിലയിൽ 40 ശതമാനത്തിലേറെ വർധന രേഖപ്പെടുത്തിയിരുന്നു. ഉത്സവ സീസൺ ആരംഭിക്കുന്നതോടെ ആവശ്യകത ഇനിയും ഉയരുമെന്ന ആശങ്കയാണ് ചില വൻകിട വാങ്ങലുകാരെ മുൻകൂട്ടി കൂടുതൽ പഞ്ചസാര സംഭരിക്കാൻ പ്രേരിപ്പിച്ചതെന്ന് വ്യവസായ രംഗം ചൂണ്ടിക്കാട്ടുന്നു. ഇതോടെ വിപണിയിൽ കൃത്രിമമായി ക്ഷാമമുണ്ടെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടുകയായിരുന്നു.
അതേസമയം, ഗണേശ ചതുർത്ഥി, ദസറ, ദീപാവലി തുടങ്ങിയ ഉത്സവങ്ങൾ മുന്നിലുള്ളതിനാൽ ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലയളവിൽ പഞ്ചസാരയുടെ ആവശ്യകത ഉയരുന്നത് സ്വാഭാവികമാണ്. എന്നാൽ ഈ അധിക ആവശ്യകത നേരിടാൻ രാജ്യത്ത് ആവശ്യമായ സ്റ്റോക്ക് നിലവിലുണ്ടെന്നാണ് സംഘടന വ്യക്തമാക്കി.
സർക്കാർ ഇടപെടലും
വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി കേന്ദ്രസർക്കാരും വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പഞ്ചസാരയുടെ പൂഴ്‌ത്തിവയ്പ്പും ഊഹക്കച്ചവടവും തടയാൻ ഓഗസ്റ്റ് 1 മുതൽ നവംബർ 30 വരെ വ്യാപാരികൾക്ക് സ്റ്റോക്ക് പരിധിയും കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാപാരികൾ ആഴ്ചതോറും തങ്ങളുടെ സ്റ്റോക്ക് വിവരങ്ങൾ ഓൺലൈനായി പ്രഖ്യാപിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വില അടുത്ത ദിവസങ്ങളിൽ കുറയുമെന്ന് പ്രതീക്ഷ
ഊഹക്കച്ചവടവും കുറയുന്നതോടെ പഞ്ചസാര വില താഴേക്ക് വരുമെന്നാണ് ISMA പ്രതീക്ഷിക്കുന്നത്. അടുത്ത 7 മുതൽ 10 ദിവസത്തിനുള്ളിൽ ചില്ലറ വിപണിയിലെ വിലയിൽ കുറവ് പ്രതീക്ഷിക്കുന്നതായി സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി.
പുതിയ പഞ്ചസാര വിപണിയിലെത്തുന്നത് വേഗത്തിലാക്കാൻ 2026-27 പഞ്ചസാര സീസണിലെ കരിമ്പ് ചതയ്‌ക്കൽ സാധാരണ സമയത്തേക്കാൾ 10 മുതൽ 15 ദിവസം നേരത്തെ ആരംഭിക്കാനും വ്യവസായ സംഘടനകൾ നിർദേശിച്ചിട്ടുണ്ട്. ഇതിലൂടെ ഉത്സവ സീസണിന് മുന്നോടിയായി വിപണിയിലേക്ക് കൂടുതൽ പഞ്ചസാര എത്തിക്കാനാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം, എഥനോൾ ഉൽപ്പാദനത്തിനായി പഞ്ചസാര വഴിതിരിച്ചുവിട്ടതാണ് നിലവിലെ വിലക്കയറ്റത്തിന് കാരണമെന്ന വാദവും ISMA തള്ളി. ആഭ്യന്തര ഉപഭോഗത്തിനുള്ള ആവശ്യകത ഉറപ്പാക്കിയ ശേഷമാണ് എഥനോൾ ഉൽപ്പാദനത്തിനുള്ള പഞ്ചസാരയുടെ വിഹിതം തീരുമാനിക്കുന്നതെന്ന് സംഘടന വ്യക്തമാക്കി.