പ്രയാഗ്‌രാജ്: യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന മുസ്ലിം വിദ്യാർഥിനിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി. ക്ലാസ് മുറിയിൽ ശിരോവസ്ത്രം ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമാണെന്ന് തെളിയിക്കാൻ ഹർജിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജെ.ജെ. മുനീർ, ഇന്ദ്രജീത് ശുക്ല എന്നിവരടങ്ങിയ ബെഞ്ചാണ് ഓഗസ്റ്റ് 21ന് വിധി പ്രസ്താവിച്ചത്.
ഇസ്‌ലാമിക മതഗ്രന്ഥങ്ങളോ ആധികാരിക രേഖകളോ ഹിജാബ് ധരിക്കൽ നിർബന്ധിത മതാചാരമാണെന്ന് തെളിയിക്കാൻ ഹർജിക്കാരി ഹാജരാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കുട്ടിക്കാലം മുതൽ ഹിജാബ് ധരിച്ചിരുന്നുവെന്ന വാദം മാത്രം മതിയായ നിയമപരമായ അടിസ്ഥാനമല്ലെന്നും ബെഞ്ച് വ്യക്തമാക്കി.
സ്കൂൾ യൂണിഫോമിന് മുൻഗണന
ഏകീകൃതവും വിവേചനരഹിതവും സത്യസന്ധമായ ഉദ്ദേശ്യത്തോടെ നടപ്പാക്കുന്നതുമായ യൂണിഫോം നയം സ്ഥാപനത്തിന്റെ അച്ചടക്കവും വ്യക്തിത്വവും നിലനിർത്തുന്നതിനുള്ളതാണെങ്കിൽ, അത് നിശ്ചയിക്കാനുള്ള അധികാരം പ്രധാനമായും സ്കൂൾ അധികൃതർക്കാണെന്നും കോടതി വ്യക്തമാക്കി.
പ്രയാഗ്‌രാജിലെ അട്ടർസുയിയയിലുള്ള ടാഗോർ പബ്ലിക് സ്കൂളിലെ വിദ്യാർഥിനിയാണ് ഹർജി നൽകിയത്. ക്ലാസ് ആറാം മുതൽ ഹിജാബ് ധരിച്ചിരുന്നുവെന്നും പതിനൊന്നാം ക്ലാസിൽ പ്രവേശനം നേടുമ്പോൾ ഹിജാബ് ധരിച്ചതിന്റെ പേരിൽ സ്കൂൾ അധികൃതർ എതിർപ്പ് ഉന്നയിച്ചെന്നുമായിരുന്നു വിദ്യാർഥിനിയുടെ ആരോപണം.
മുമ്പ് ഹിജാബ് ധരിച്ചതിനെതിരെ സ്കൂൾ നടപടി സ്വീകരിച്ചിട്ടില്ലെന്നത് മാത്രം ഭാവിയിലും അതേ രീതിയിൽ തുടരാനുള്ള നിയമപരമായ അവകാശം നൽകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
ഹിജാബുമായി ബന്ധപ്പെട്ട കർണാടക ഹൈക്കോടതിയുടെ മുൻവിധിക്ക് പ്രാധാന്യമുണ്ടെന്നും സുപ്രീംകോടതിയിൽ വിഷയം അന്തിമമായി തീർപ്പാക്കിയിട്ടില്ലാത്തതിനാൽ ആ വിധി പ്രസക്തമായ മാർഗനിർദേശമായി തുടരുന്നുവെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി.