തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ തകർപ്പൻ പ്രകടനവുമായി കൊല്ലം സെയിലേഴ്സ് ക്യാപ്റ്റൻ വത്സൽ ഗോവിന്ദ്. ക്രീസിൽ ഇടിവെട്ട് ബാറ്റിംഗ് പുറത്തെടുത്ത വത്സൽ ഗോവിന്ദിന് നേരിയ വ്യത്യാസത്തിലാണ് സെഞ്ച്വറി നഷ്ടമായത്. 53 പന്തിൽ 11 ബൗണ്ടറികളുടെയും 3 കൂറ്റൻ സിക്സറുകളുടെയും അകമ്പടിയോടെ 93 റൺസാണ് വത്സൽ അടിച്ച് കൂട്ടിയത്. ഇതോടെ ടൂർണമെന്റിലെ റൺനേട്ടത്തിൽ വത്സൽ ഗോവിന്ദ് മൂന്നാമതെത്തി.
രണ്ടാം വിക്കറ്റ് കൂട്ട്കെട്ടിൽ അഭിഷേകിനൊപ്പം 56 പന്തിൽ 96 റൺസാണ് വത്സൽ അടിച്ച് കൂട്ടിയത്. പത്താം ഓവറിൽ പുറത്തായ അഭിഷേകിന് ശേഷമെത്തിയ ആനന്ദ് കൃഷ്ണനുമായി ചേർന്ന് 32 പന്തിൽ 50 റൺസും കൂട്ടിചേർത്തു. പരിചയ സമ്പന്നരായ നിധീഷ് എം.ഡിയും, ജലജ്സക്സേനയും അടക്കമുള്ള മുൻനിര ബൗളർമാരെ നോക്കുകുത്തിയാക്കിയായിരുന്നു കൊല്ലത്തിന്റെ ക്യാപ്റ്റൻ ക്യൂളിന്റെ തകർപ്പൻ പ്രകടനം
തൃശൂർ ചാലക്കുടി സ്വദേശികളായ ഗോവിന്ദ് കനകന്റെയും റുമ ഗോവിന്ദിന്റെയും മകനാണ് വത്സൽ ഗോവിന്ദ്. അണ്ടർ-16 തലത്തിൽ ഡൽഹിക്ക് വേണ്ടി കളിച്ചിട്ടുള്ള വത്സൽ ഗോവിന്ദ്, 2018-19 സീസണിലെ കൂച്ച് ബിഹാർ ട്രോഫിയിലെ മികച്ച പ്രകടനത്തിലൂടെയാണ് ശ്രദ്ധ നേടിയത്. ആ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട വത്സൽ, 1235 റൺസാണ് അടിച്ചുകൂട്ടിയത്. ഈ പ്രകടനം അദ്ദേഹത്തിന് ഇന്ത്യ അണ്ടർ-19 ടീമിലേക്കും വഴി തുറന്നിരുന്നു.