ന്യൂഡൽഹി: ഏഴ് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കും. സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ഷി ഇന്ത്യയിലെത്തുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മിൽ ബീജിംഗിൽ നടന്ന 25-ാം വട്ട പ്രത്യേക പ്രതിനിധി ചർച്ചയിൽ ഇക്കാര്യത്തിൽ ധാരണയായെന്നാണ് സൂചന. സന്ദർശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.
ഏകദേശം 400 ഉദ്യോഗസ്ഥരടങ്ങുന്ന വൻ സംഘത്തോടൊപ്പമായിരിക്കും ഷി ജിൻപിങ് ഇന്ത്യയിലെത്തുക. സന്ദർശനത്തിന്റെ ഭാഗമായി ചൈനീസ് ഉദ്യോഗസ്ഥർ ഡൽഹിയിലെ ഹോട്ടൽ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച തയ്യാറെടുപ്പുകൾ ആരംഭിച്ചതായും സൂചനയുണ്ട്.
വ്യാപാരം, നേരിട്ടുള്ള വിമാന സർവീസുകളുടെ പുനരാരംഭം, ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ ഷിയുടെ സന്ദർശനത്തിൽ ചർച്ചയായേക്കും. 2019ലാണ് ഷി ജിൻപിങ് ഏറ്റവുമൊടുവിൽ ഇന്ത്യ സന്ദർശിച്ചത്.
2024ലെ സൈനിക പിന്മാറ്റ ധാരണയ്‌ക്ക് പിന്നാലെ ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഇരുരാജ്യങ്ങളും ശക്തമാക്കിയിരുന്നു. വ്യാപാരം, നേരിട്ടുള്ള വിമാന സർവീസ്, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിലും ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മിൽ ബീജിംഗിൽ നടത്തിയ കൂടിക്കാഴ്ചയിൽ അതിർത്തിയിലെ സമാധാനവും സ്ഥിരതയും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതും പ്രധാനമായും ചർച്ചയായി. വാങ് യിയുമായുള്ള ചർച്ചയ്‌ക്ക് മുന്നോടിയായി ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങുമായും അജിത് ഡോവൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ചൈന ബന്ധത്തിലെ നിർണായക വിഷയങ്ങൾ ചർച്ചകളിൽ ഇടംപിടിച്ചതായാണ് വിവരം.