‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കെതിരെ നിയമപാലകര്‍ വ്യാപകമായ കടന്നുകയറ്റങ്ങള്‍ നടത്തുന്നുവെന്ന യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന സമിതി (CERD)യുടെ പരാമര്‍ശങ്ങള്‍ തള്ളി ഇന്ത്യ. ആരോപണങ്ങള്‍ രാഷ്‌ട്രീയപ്രേരിതവും ദുരുദ്ദേശ്യപരവുമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വംശീയ-മത ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍, ദളിതര്‍, പൗരരല്ലാത്തവര്‍ തുടങ്ങിയവര്‍ക്കെതിരെ നിയമപാലകര്‍ വ്യാപകമായ കടന്നുകയറ്റങ്ങള്‍ നടത്തുന്നതായ റിപ്പോര്‍ട്ടുകളില്‍ ആശങ്കയുണ്ടെന്ന് CERD നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളെ ഇന്ത്യ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അന്താരാഷ്‌ട്ര ഉടമ്പടി പ്രകാരമുള്ള സ്വാഭാവിക അവലോകന പ്രക്രിയയുടെ ഭാഗമായാണ് ഇന്ത്യ യോഗത്തില്‍ പങ്കെടുത്തതെന്നും മന്ത്രാലയം വ്യക്തമാക്കി.

വംശീയ വിവേചനം അവസാനിപ്പിക്കുന്നതിനും പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത ശക്തമാണെന്നും കേന്ദ്രം വ്യക്തമാക്കി.

ഓഗസ്റ്റ് 11, 12 തീയതികളില്‍ ജനീവയില്‍ നടന്ന ICERD അവലോകന യോഗത്തിന് ശേഷമാണ് CERD ഇന്ത്യയെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. സമിതിയുടെ പ്രവര്‍ത്തനപരിധിക്ക് പുറത്തുനിന്നുള്ള പൊതുവായ ആരോപണങ്ങളെ ഇന്ത്യന്‍ പ്രതിനിധി സംഘം യോഗത്തില്‍വെച്ചുതന്നെ എതിര്‍ത്തിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Share