കേരളത്തിന്റെ മണ്ണും മനുഷ്യരും പറഞ്ഞ കഥകൾക്ക് ആഗോളഭാഷ; എസ്. മഹാദേവൻ തമ്പിയുടെ ‘നിലം’ ഇനി ‘Padi Whisperer’

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: കേരളത്തിന്റെ കാർഷികോത്സവമായ ഓണക്കാലത്ത്, മലയാള മണ്ണിന്റെ ചരിത്രവും ഐതിഹ്യവും പാരമ്പര്യകഥകളും ഇനി ആഗോള വായനക്കാരിലേക്കും. പാറശ്ശാല മുതൽ മഞ്ചേശ്വരം വരെയുള്ള വിശാലമായ വയലേലകളുടെ അറിയാക്കഥകളും അവയ്‌ക്കുള്ളിൽ ജീവിച്ച മനുഷ്യരുടെ ജീവിതവും പാരമ്പര്യവും ചരിത്രവും അനാവരണം ചെയ്യുന്ന എസ്. മഹാദേവൻ തമ്പിയുടെ ബൃഹദ് നോവൽ ‘നിലം’, ‘Padi Whisperer’ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി ലണ്ടനിലെ ലജൻഡ് ടൈംസ് പുറത്തിറക്കി.

ബൃഹദ് നോവൽ വിഭാഗത്തിൽ ആഗോള പതിപ്പായി പുറത്തിറക്കിയ പുസ്തകം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത് പ്രശസ്ത വിവർത്തകയായ രാധിക പി. മേനോനാണ്. കഴിഞ്ഞ വർഷം ടൈംസ് പ്രസിദ്ധീകരിച്ച തമ്പിയുടെ ‘മ്യത്യുസൂത്ര’, ‘വിപ്പിംഗ് നീഡിൽ’ എന്നീ കൃതികൾ ഇംഗ്ലീഷ് വായനക്കാർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നോവലും ആഗോള വായനയുടെ വാതിൽ തുറന്ന് ഇംഗ്ലീഷിലെത്തുന്നത്. പുസ്തകത്തിന്റെ ഏഷ്യൻ പതിപ്പ് ന്യൂദൽഹിയിലെ കൊണാറക് പബ്ലിഷേഴ്‌സാണ് പുറത്തിറക്കുന്നത്.

ഒരു വയലിന് പിന്നിലും പറയാൻ ഒരു കഥയുണ്ട്. ഓരോ നിലത്തിനും അതിന്റേതായ ചരിത്രവും ഓർമ്മയും മനുഷ്യജീവിതവും ഒളിപ്പിച്ചുവെച്ചിരിക്കുന്നു. അങ്ങനെ അനേകം വയലുകൾ പറയുന്ന ഒട്ടേറെ കഥകളുടെ മഹാസഞ്ചയമാണ് ‘Padi Whisperer’. നിലത്ത് നിറയുന്ന ഈ കഥകളും അതിലൂടെ കടന്നുപോകുന്ന കരുത്തുറ്റ കഥാപാത്രങ്ങളും ചേർന്നാണ് നോവലിൽ വേറിട്ടൊരു വിസ്മയലോകം രൂപപ്പെടുന്നത്.

കേരളത്തിന്റെ ഒരു കാലഘട്ടത്തിന്റെ രാഷ്‌ട്രീയവും അരാഷ്‌ട്രീയവും അടിമത്തവും സ്വാതന്ത്ര്യവും നോവലിന്റെ ഇതിവൃത്തത്തിൽ തെളിഞ്ഞുനിൽക്കുന്നു. ബ്രിട്ടീഷുകാരുടെ അധിനിവേശവും രാജവാഴ്ചയിലെ വിധേയത്വവും പല തലങ്ങളിലായി രചനയിൽ ആവിഷ്കരിക്കപ്പെടുന്നു. അതോടൊപ്പം അധികാരവും അത്യാർത്തിയും, പ്രണയവും രതിയും നോവലിൽ പുതിയ രൂപഭാവങ്ങൾ കൈവരിക്കുന്നു.

ഒരു കാലത്തിന്റെ മണ്ണിൽ നിന്ന് ഉയരുന്ന കഥകൾ മാത്രമല്ല ‘Padi Whisperer’. ഗതകാല സംസ്കൃതിയും ആധുനിക യാഥാർഥ്യവും അസാധാരണമായ ഭാവുകത്വത്തോടെ ഈ രചനയിൽ ഇഴചേരുന്നു. അതുകൊണ്ടുതന്നെ പ്രമേയത്തിന്റെ പ്രത്യേകതയും ആവിഷ്കരണത്തിലെ പുതുമയും ഭാഷയുടെ കാവ്യഭംഗിയുമാണ് നോവലിന്റെ പ്രധാന സവിശേഷതകളായി വിലയിരുത്തപ്പെടുന്നത്.

കേരളത്തിന്റെ നെൽനിലങ്ങളെയും അവയോട് ചേർന്ന മനുഷ്യജീവിതത്തെയും ചരിത്രത്തെയും ഇത്രയും വിശാലമായൊരു കഥാപ്രപഞ്ചത്തിലേക്ക് കൊണ്ടുവരുന്ന രചനയാണ് ‘Padi Whisperer’. ഒരു പ്രദേശത്തിന്റെ മണ്ണും അതിന്റെ ഓർമകളും കഥാപാത്രങ്ങളും കാലത്തിന്റെ മാറ്റങ്ങളും ചേർന്ന് രൂപപ്പെടുന്ന ഈ ലോകം മലയാളത്തിന്റെ അതിരുകൾ കടന്ന് ആഗോള വായനക്കാരിലേക്കെത്തുകയാണ്.

മലയാളത്തിലെ രചനയുടെ ആത്മാവും ഭാവവും നഷ്ടപ്പെടാതെ അന്യൂനമായ മൊഴിമാറ്റത്തിലൂടെ ആഗോള അനുവാചകർക്ക് ഈ കഥാലോകം പകർന്നുനൽകാൻ രാധിക പി. മേനോന് കഴിഞ്ഞിരിക്കുന്നു എന്നതാണ് വിലയിരുത്തൽ. ഓണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന്റെ നെൽനിലങ്ങളുടെ ചരിത്രവും അവയുടെ ഉള്ളറകളിൽ ഒളിഞ്ഞിരിക്കുന്ന കഥകളും ഇനി മലയാളത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്നതിന്റെ ശ്രദ്ധേയമായ അടയാളം കൂടിയാണ് ‘Padi Whisperer’ന്റെ ആഗോള പ്രസിദ്ധീകരണം.

Share