‘കൈക്കൂലി നൽകാത്തതിനാൽ ഫിറ്റ്നസ് നിഷേധിച്ചത്തിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ അന്വേഷണം, ടിവി അനുപമയ്‌ക്ക് ചുമതല നൽകി സർക്കാർ, പ്രാഥമിക റിപ്പോർട്ട് രണ്ട് ദിവസത്തിനകം

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയ്‌ക്കാണ് അന്വേഷണ ചുമതല. രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

മലപ്പുറം കീഴിശേരി മുണ്ടപറമ്പ് സ്വദേശി ഷൗക്കത്താണ് മോട്ടോർ വാഹന വകുപ്പിനെതിരെ ആരോപണമുന്നയിച്ച് ജീവനൊടുക്കിയത്. ആത്മഹത്യയ്‌ക്ക് മുമ്പ് എംവിഡിക്കെതിരെ ഫേസ്ബുക്കിൽ വിശദമായ കുറിപ്പും അദ്ദേഹം പങ്കുവച്ചിരുന്നു. തന്റെ ഉപജീവനമാർഗമായ ഓട്ടോറിക്ഷയ്‌ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്നാണ് കുറിപ്പിലെ ആരോപണം.

കൈക്കൂലി നൽകാത്തതിനെ തുടർന്നാണ് ഓട്ടോറിക്ഷയ്‌ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതെന്ന് ഷൗക്കത്ത് ആരോപിച്ചിരുന്നു. ഏജന്റ് വഴിയല്ലാതെ നേരിട്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചതോടെയാണ് പ്രശ്നമുണ്ടായതെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞിരുന്നു. ഓട്ടോറിക്ഷയിൽ സ്റ്റീൽ വർക്ക് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എംവിഡി ഫിറ്റ്നസ് നിഷേധിച്ചതെന്നും ആരോപണമുണ്ട്.

പത്ത് മാസത്തോളം ഏജന്റ് ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്നാണ് ഷൗക്കത്തിന്റെ ആരോപണം. വാഹനം നിരത്തിലിറക്കാൻ കഴിയാതായതോടെ വരുമാനം പൂർണമായി നിലച്ചു. ഇതോടെ വായ്പ തിരിച്ചടവുകളും മുടങ്ങി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും മാനസിക വിഷമത്തിലേക്കും താൻ തള്ളപ്പെട്ടതായും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

തന്റെ മരണത്തിന് ഉത്തരവാദികൾ മോട്ടോർ വാഹന വകുപ്പ് ആണെന്നും മരണശേഷമെങ്കിലും തനിക്ക് നീതി ലഭിക്കണമെന്നും ഷൗക്കത്ത് ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ആഭ്യന്തര മന്ത്രിയും ഹൈക്കോടതിയും ഇടപെടണമെന്നും അദ്ദേഹം അവസാന ആഗ്രഹമായി കുറിച്ചിരുന്നു.

സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ അന്വേഷണത്തിനായി സർക്കാർ നിയോഗിച്ചത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതിന്റെ സാഹചര്യങ്ങൾ, എംവിഡിക്കെതിരെ ഉയർന്ന ആരോപണങ്ങൾ, ഉദ്യോഗസ്ഥരുടെ ഇടപെടൽ എന്നിവയടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിന്റെ പരിധിയിൽ വരും.

രേഖകളും ബന്ധപ്പെട്ട നടപടിക്രമങ്ങളും പരിശോധിച്ച ശേഷമായിരിക്കും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുക. രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകണമെന്ന നിർദേശം സർക്കാർ നൽകിയിട്ടുണ്ട്.

Share