ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നിർണായക നീക്കം; സ്വമേധയാ ECIR രജിസ്റ്റർ ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇഡി ECIR (Enforcement Case Information Report) രജിസ്റ്റർ ചെയ്തത്. പൊലീസ് കേസിലെ 27 പ്രതികളെയും ഇഡി കേസിലും പ്രതികളാക്കിയതായാണ് വിവരം.

ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന, സാമ്പത്തിക ഇടപാടുകൾ, കുറ്റകൃത്യത്തിൽനിന്ന് ലഭിച്ച പണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇഡി വിശദമായി അന്വേഷിക്കും. കേസിലെ അന്വേഷണം സിപിഎം നേതാക്കളിലേക്കും നീളുമെന്നാണ് സൂചന.

മെയ് 27ന് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ നടന്ന പരിശോധനയ്‌ക്കിടെയാണ് ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്. പരിശോധന തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

വധശ്രമം അടിസ്ഥാനമാക്കി PMLA അന്വേഷണം
വധശ്രമം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കിയാണ് PMLA (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം, 2002) പ്രകാരമുള്ള ഇഡിയുടെ അന്വേഷണം. CMRL–എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കുറ്റകൃത്യത്തിൽനിന്ന് സമ്പാദിച്ച പണം കണ്ടെത്താനുള്ള ഇഡി നീക്കത്തെ പ്രതികൾ തടസ്സപ്പെടുത്തിയെന്നാണ് അന്വേഷണ ഏജൻസിയുടെ ആരോപണം.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ CMRL–എക്‌സാലോജിക് കേസിലെ പ്രതികളെ സഹായിക്കുകയായിരുന്നുവെന്നും ഇഡി വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക ഇടപാടുകളും ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയും കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം.

സിപിഎം നേതാക്കളിലേക്കും അന്വേഷണം
കേസിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം പ്രതികൾക്ക് സമൻസ് അയക്കാനാണ് ഇഡിയുടെ നീക്കം. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരെ കൂടാതെ സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം.

പൊലീസ് കേസിലെ മുഴുവൻ പ്രതികളെയും ഇഡി കേസിലും ഉൾപ്പെടുത്തിയതോടെ അന്വേഷണം കൂടുതൽ നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ഗൂഢാലോചനയും പരിശോധിക്കുന്നതിന്റെ ഭാഗമായി സിപിഎം നേതാക്കളിലേക്കും അന്വേഷണം നീളുമെന്നാണ് വിവരം.

Share