ഒമാന്‍ തീരത്ത് വ്യാപാരക്കപ്പലിന് നേരെ ആക്രമണം; 14 ഇന്ത്യക്കാരില്‍ 13 പേരെ രക്ഷപ്പെടുത്തി, ഒരാള്‍ക്കായി തിരച്ചില്‍

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. ഒമാന്‍ തീരത്ത് വ്യാപാരക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യക്കാരില്‍ 13 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാണാതായ ഒരാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ ഒമാനിലെ ഇന്ത്യന്‍ എംബസി പ്രാദേശിക അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒമാന്‍ അധികൃതര്‍ നല്‍കുന്ന സഹായത്തിനും ഇന്ത്യ നന്ദി അറിയിച്ചു.

വാണിജ്യക്കപ്പലുകള്‍ക്കും നാവികര്‍ക്കും സാധാരണക്കാര്‍ക്കും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. മേഖലയിലെ അന്താരാഷ്‌ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതവും സ്വതന്ത്രവുമായ കപ്പല്‍ ഗതാഗതവും വ്യാപാരവും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ സംഘര്‍ഷം കുറയ്‌ക്കുന്നതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സമാധാനത്തിലേക്ക് നീങ്ങണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

പ്രാദേശിക സംഘര്‍ഷങ്ങള്‍ക്കിടെ വ്യാപാരക്കപ്പലുകള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതികരണം. നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ‘Seafarers’ Emergency Support Network’ എന്ന സംവിധാനത്തിന് നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ സംസാരിക്കവെയാണ് മോദി നിര്‍ദേശം മുന്നോട്ടുവച്ചത്. ആഗോള വ്യാപാരത്തിന്റെ സുഗമമായ ഒഴുക്കില്‍ നാവികര്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ അവരുടെ സുരക്ഷയ്‌ക്ക് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ രാജ്യങ്ങളിലെ സമുദ്രകാര്യ അധികൃതരെയും നയതന്ത്ര ദൗത്യങ്ങളെയും ഏകോപിപ്പിച്ച് അപകടസന്ദേശങ്ങള്‍, മെഡിക്കല്‍ സഹായം, കുടുംബാംഗങ്ങളെ വിവരം അറിയിക്കല്‍, അടിയന്തര ഒഴിപ്പിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് നിര്‍ദേശിച്ച സംവിധാനത്തിന്റെ ലക്ഷ്യം. പശ്ചിമേഷ്യയിലെ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ കൊല്ലപ്പെട്ട 16 ഇന്ത്യക്കാരില്‍ 10 പേരും നാവികരാണെന്നാണ് സര്‍ക്കാര്‍ കണക്ക്.

Share