70% ചുരുങ്ങിയ ട്‌സോ കാര്‍ തടാകത്തിന് പുതുജീവന്‍; ദിവസവും 32 കോടി ലിറ്റര്‍ ഹിമാനിജലം എത്തിക്കാന്‍ പദ്ധതി

Published by
ജനം വെബ്‌ഡെസ്ക്

ലേ: ലഡാക്കിലെ ഉയര്‍ന്ന പ്രദേശത്ത് വന്‍ പരിസ്ഥിതി പുനരുജ്ജീവന പദ്ധതിക്ക് തുടക്കം. കഴിഞ്ഞ ഒരു ദശകത്തിനിടെ ഏകദേശം 70 ശതമാനം ചുരുങ്ങിയ ട്‌സോ കാര്‍ തടാകത്തിലേക്ക് ദിവസവും ശരാശരി 320 ദശലക്ഷം ലിറ്റര്‍ (32 കോടി ലിറ്റര്‍) ഹിമാനിജലം എത്തിക്കാനാണ് പദ്ധതി. ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേനയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഏകദേശം 15,000 അടി ഉയരത്തിലുള്ള ട്‌സോ കാര്‍ തടാകത്തിലേക്ക് ചാങ്താങ് മേഖലയിലെ റുപ്‌ഷോ ഖര്‍നാക് ഹിമാനിയില്‍ നിന്നുള്ള ജലമാണ് എത്തിക്കുക. നിലവില്‍ ഈ ജലം സിന്ധു നദിയിലേക്ക് ഒഴുകിപ്പോകുകയാണ്.

ഒരുകാലത്ത് ഏകദേശം 11,000 ഏക്കര്‍ വിസ്തൃതിയുണ്ടായിരുന്ന ട്‌സോ കാര്‍ തടാകം ഇപ്പോള്‍ 3,200 ഏക്കറായി ചുരുങ്ങിയെന്നാണ് അധികൃതരുടെ കണക്ക്. ഇതോടെ തടാകത്തെ ആശ്രയിച്ചിരുന്ന ദേശാടനപ്പക്ഷികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. പ്രശസ്തമായ ബ്ലാക്ക്-നെക്ക്ഡ് ക്രെയിന്‍ ഉള്‍പ്പെടെയുള്ള പക്ഷികള്‍ എത്തുന്ന പ്രധാന ആവാസകേന്ദ്രം കൂടിയായിരുന്നു ട്‌സോ കാര്‍. തടാകം ചുരുങ്ങിയതോടെ സമീപത്തെ മേച്ചില്‍പ്പുറങ്ങളും ഇല്ലാതായതായി പ്രദേശവാസികള്‍ അറിയിച്ചു.

ട്‌സോ കാര്‍ തടാകത്തില്‍ നിന്ന് ഏകദേശം 11 കിലോമീറ്റര്‍ അകലെയുള്ള റുപ്‌ഷോ ഖര്‍നാക് നീരൊഴുക്കില്‍ നിന്നാണ് വെള്ളം തിരിച്ചുവിടുക. ഹിമാനിയില്‍ നിന്ന് താഴേക്ക് ഒഴുകുന്ന ജലം വഴിയിലുള്ള 270 ഏക്കര്‍, 24 ഏക്കര്‍, 10 ഏക്കര്‍ വിസ്തൃതിയുള്ള മൂന്ന് സ്വാഭാവിക താഴ്ചകളിലേക്ക് എത്തിക്കും. ഓരോ താഴ്ചയുടെയും പുറംഭാഗത്ത് ചെക്ക് ഡാമുകളും ആര്‍സിസി പൈപ്പുകളും സ്ഥാപിച്ച് ജലനിരപ്പും ഒഴുക്കും നിയന്ത്രിക്കും. മൂന്നാമത്തെ താഴ്ചയില്‍ നിന്ന് ഏകദേശം 400 മീറ്റര്‍ മാത്രം അകലെയുള്ള ട്‌സോ കാര്‍ തടാകത്തിലേക്ക് ഗുരുത്വാകര്‍ഷണത്തെ ഉപയോഗിച്ച് വെള്ളം എത്തിക്കാനാണ് പദ്ധതി.

മൂന്ന് താഴ്ചകളിലുമായി ഏകദേശം 123 കോടി ലിറ്റര്‍ വെള്ളം സംഭരിക്കാനാകും. വെള്ളം തടാകത്തിലെത്തുന്നതിന് മുമ്പ് ഇവ സ്വാഭാവിക തണ്ണീര്‍ത്തടങ്ങളായി മാറുകയും മണ്ണും മറ്റ് അവശിഷ്ടങ്ങളും അവിടെ അടിഞ്ഞുകൂടുന്നതിനാല്‍ കൂടുതല്‍ ശുദ്ധമായ വെള്ളം തടാകത്തിലേക്ക് എത്തുകയും ചെയ്യും. ട്‌സോ കാര്‍ തടാകത്തിന്റെ പുനരുജ്ജീവനം പ്രദേശത്തെ പഷ്മിന ആട് വളര്‍ത്തുന്നവരുടെ ജീവിതത്തിലും വലിയ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

തടാകം ചുരുങ്ങിയതോടെ മേച്ചില്‍പ്പുറങ്ങള്‍ ഇല്ലാതായതിനാല്‍ പല കുടുംബങ്ങള്‍ക്കും വീടുകളില്‍ നിന്ന് 50 മുതല്‍ 75 കിലോമീറ്റര്‍ വരെ അകലേക്ക് പോകേണ്ട സാഹചര്യമുണ്ടായതായി അധികൃതര്‍ പറയുന്നു. തടാകം പുനരുജ്ജീവിക്കുന്നതോടെ പുതിയ പുല്‍മേടുകള്‍ രൂപപ്പെടുകയും പ്രാദേശിക ഉപജീവനമാര്‍ഗങ്ങള്‍ മെച്ചപ്പെടുകയും കന്നുകാലി വളര്‍ത്തുന്നവര്‍ക്ക് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിയെത്താന്‍ സാധിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ട്‌സോ കാര്‍ തടാകത്തെ പഴയ നിലയിലേക്ക് പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഉയര്‍ന്ന പ്രദേശങ്ങളിലെ പരിസ്ഥിതി സംരക്ഷണത്തിന് ഈ പദ്ധതി മാതൃകയാകുമെന്നും ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന പറഞ്ഞു.

Share