ന്യൂഡൽഹി: ഇന്ത്യയുടെ വടക്കൻ അതിർത്തിയിൽ യഥാർത്ഥ നിയന്ത്രണ രേഖയായ LACയ്‌ക്ക് സമീപമുള്ള ചൈനീസ് സൈനിക വിന്യാസത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി പ്രതിരോധ മന്ത്രാലയത്തിന്റെ 2025-26 വാർഷിക റിപ്പോർട്ട്. എന്നാൽ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (PLA) സൈനിക ശേഷിയും അതിർത്തിയിലെ അടിസ്ഥാനസൗകര്യങ്ങളും ഇപ്പോഴും ശക്തമായി തുടരുന്നതിനാൽ ചൈനീസ് ഭീഷണി അവസാനിച്ചിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
‘വടക്കൻ അതിർത്തിയിലെ സാഹചര്യം’ സംബന്ധിച്ച റിപ്പോർട്ടിലാണ് 2025ൽ ഇന്ത്യയുടെ വടക്കൻ അതിർത്തിക്ക് എതിർവശത്ത് ചൈനീസ് സേനാ വിന്യാസത്തിൽ ഗണ്യമായ കുറവുണ്ടായതായി പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. LACയ്‌ക്ക് സമീപമുള്ള മേഖലകളിലും പരമ്പരാഗത സൈനിക പരിശീലന കേന്ദ്രങ്ങളിലുമായി വിന്യസിച്ചിരുന്ന 10 സംയുക്ത ആയുധ ബ്രിഗേഡ് തല സൈനിക രൂപീകരണങ്ങളിൽ കുറവ് ഉണ്ടായതായാണ് റിപ്പോർട്ട്.
എന്നാൽ ഓരോ സംയുക്ത ആയുധ ബ്രിഗേഡിലും ഏകദേശം 5,000 സൈനികരുണ്ടെന്ന കണക്കിന്റെ അടിസ്ഥാനത്തിൽ 50,000 സൈനികരെ ചൈന LACയിൽ നിന്ന് പിൻവലിച്ചുവെന്ന് നേരിട്ട് വ്യാഖ്യാനിക്കാനാവില്ല. റിപ്പോർട്ടിൽ പരാമർശിക്കുന്ന വിന്യാസങ്ങൾ LACയ്‌ക്ക് സമീപമുള്ള മേഖലകൾക്ക് പുറമെ സൈനിക പരിശീലന മേഖലകളെയും ഉൾക്കൊള്ളുന്നതാണ്.
സേനാ വിന്യാസത്തിലെ കുറവ് LACയിലെ ചൈനീസ് സൈനിക ഭീഷണി ഇല്ലാതായെന്നതിന്റെ സൂചനയല്ലെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. അതിർത്തി മേഖലയിൽ സൈനികർക്കൊപ്പം മിസൈൽ സംവിധാനങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, ടാങ്കുകൾ ഉൾപ്പെടെയുള്ള ശക്തമായ സൈനിക ശേഷി ചൈന നിലനിർത്തുന്നുണ്ട്. LACയുടെ എല്ലാ മേഖലകളിലും ഏത് അടിയന്തര സാഹചര്യവും നേരിടാൻ ഇന്ത്യ ശക്തവും സന്തുലിതവുമായ സൈനിക വിന്യാസം തുടരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയും ചൈനയും തമ്മിൽ രാഷ്‌ട്രീയ, നയതന്ത്ര, സൈനിക തലങ്ങളിൽ തുടർച്ചയായി നടക്കുന്ന ആശയവിനിമയം വടക്കൻ അതിർത്തിയിലെ അനുകൂലമായ മാറ്റങ്ങൾക്ക് സഹായകമായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2024 ഒക്ടോബർ മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
2026 ഓഗസ്റ്റിൽ ഇന്ത്യയുടെ പ്രത്യേക പ്രതിനിധിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ അജിത് ഡോവൽ ബീജിംഗിൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയെ കണ്ടു. ഇരു രാജ്യങ്ങളുടെയും ദീർഘകാല താൽപര്യങ്ങൾ പരിഗണിച്ച് അതിർത്തി പ്രശ്നത്തിന് രാഷ്‌ട്രീയ പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടരാൻ കൂടിക്കാഴ്ചയിൽ ധാരണയായതായും റിപ്പോർട്ടിൽ പറയുന്നു.