കൊച്ചി: “സാറെ, പച്ചയാ അപ്പുറത്ത്… എടാ കേരള പോലീസാ ഇപ്പുറത്ത്…” — തീപാറുന്ന സംഭാഷണങ്ങളും തകർപ്പൻ ആക്ഷൻ രംഗങ്ങളുമായി ‘ലോ ആൻഡ് ഓർഡർ’ ട്രെയിലർ എത്തി. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലും സിനിമാപ്രേമികൾക്കിടയിലും വലിയ കൗതുകമാണ് ഉയരുന്നത്.
ആക്ഷൻ, ഇമോഷണൽ ഡ്രാമ, പ്രണയം, യുവത്വത്തിന്റെ ചോരത്തിളപ്പ് എന്നിവയെല്ലാം ഒരുമിച്ചെത്തുന്ന സിനിമയുടെ സൂചനകളാണ് ട്രെയിലർ നൽകുന്നത്. ഒരു മുഴുനീള ആക്ഷൻ ത്രില്ലറിന് ആവശ്യമായ ആകർഷക ഘടകങ്ങളെല്ലാം ട്രെയിലറിൽ ഇടംപിടിച്ചിട്ടുണ്ട്. പ്രത്യേകിച്ച് യുവപ്രേക്ഷകരെ ആകർഷിക്കുന്ന നിരവധി രംഗങ്ങളും സംഭാഷണങ്ങളും ട്രെയിലറിൽ കാണാം.
സെപ്റ്റംബർ 18ന് ചിത്രം പ്രദർശനത്തിനെത്തുന്നതിന്റെ പ്രമോഷന്റെ ഭാഗമായി പുറത്തിറക്കിയ ട്രെയിലർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
ട്രെയിലറിലെ ചില സംഭാഷണങ്ങളും രംഗങ്ങളും ചിത്രത്തിന്റെ കഥയെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു.
“പച്ച… ടൗണിൽ എല്ലാവരും എന്നെ പച്ച എന്നാണു വിളിക്കുന്നത്…”
“സാറെ, പച്ചയാ അപ്പുറത്ത്…”
“എടാ കേരള പോലീസാ ഇപ്പുറത്ത്…”
“ഒറ്റ രാത്രിയേയുള്ളൂ… എന്ത് ഹറാം പിടിച്ച പണിക്കിറങ്ങാൻ പോകുന്നത്…?”
ഈ സംഭാഷണങ്ങൾ നൽകുന്ന സൂചനകൾക്കപ്പുറം, ചിത്രത്തിൽ ഒരു വശത്ത് നിയമപാലകരും മറുവശത്ത് നിയമം കൈയിലെടുക്കുന്ന ഒരു സംഘവുമാണ് നേർക്കുനേർ എത്തുന്നതെന്നാണ് ട്രെയിലർ വ്യക്തമാക്കുന്നത്. ആ സംഘത്തിലെ പ്രധാനിയാണ് ‘പച്ച’ എന്ന വിളിപ്പേരുള്ള കഥാപാത്രം. ഇരുവശത്തുനിന്നും നടക്കുന്ന ഈ അങ്കത്തിൽ ആരാണ് നേടുന്നത്, ആരൊക്കെയാണ് നഷ്ടപ്പെടുന്നത് എന്നതാണ് ഇനി അറിയാനുള്ളത്.
ട്രെയിലറിന്റെ അവസാന ഭാഗത്ത് കറുത്ത മുണ്ട് മടക്കിക്കുത്തുന്ന രംഗവും ഏറെ കൗതുകമുണർത്തുന്നു. അത് കാരക്കാമുറി ഷണ്മുഖനോ? എന്ന ചോദ്യവും ട്രെയിലർ പ്രേക്ഷകർക്ക് മുന്നിൽ ഉയർത്തുന്നു. ഇത്തരത്തിൽ നിരവധി കൗതുകങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലറായിരിക്കും എന്ന പ്രതീക്ഷയും അണിയറപ്രവർത്തകർ മുന്നോട്ടുവയ്‌ക്കുന്നു.
പ്രധാനമായും കൊച്ചിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കഥാഗതിയിൽ മറ്റ് ചില സ്ഥലങ്ങൾക്കും നിർണായക പങ്കുണ്ട്. കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലായി ഏകദേശം 90 ദിവസം നീണ്ടുനിന്ന ചിത്രീകരണമാണ് ‘ലോ ആൻഡ് ഓർഡറി’നായി നടന്നത്.
ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ പ്രമുഖ ആക്ഷൻ കൊറിയോഗ്രാഫർമാരായ ഫീനിക്സ് പ്രഭു, പി.സി. സ്റ്റണ്ട്സ്, മാഫിയ ശശി എന്നിവരാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
പ്രകാശ് വർമ്മയും അഭിരാമിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഋതു ദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൻ സുദർശൻ, നിജാദ് ബാബു തോമസ്, ഷെർഷ ഷെരീഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, സുരേഷ് കൃഷ്ണ, ജോയ് മാത്യു, ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആന്റണി, ഭീമൻ രഘു, നന്ദു, ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ടുകാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ തുടങ്ങിയവരും പ്രധാന താരങ്ങളാണ്.
ഉദയ് കൃഷ്ണയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഷിബു ചക്രവർത്തിയാണ് ഗാനങ്ങൾ ഒരുക്കുന്നത്. സംഗീതം ജോ ഡാനിയേലും പശ്ചാത്തല സംഗീതം ബിജിപാലും നിർവഹിക്കുന്നു.
പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ എഡിറ്റിംഗ് മനോജ് കണ്ണോത്താണ്. കലാസംവിധാനം സാബു റാം. മേക്കപ്പ് റോഷൻ എൻ.ജി., കോസ്റ്റ്യൂം ഡിസൈൻ സമീര സനീഷ്. സ്റ്റിൽസ് പ്രേംലാൽ പട്ടാഴി. സൗണ്ട് ഡിസൈൻ കിഷൻ സപ്താ.
ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ വി. ബോസ്, ഡിസൈൻ ആന്റണി സ്റ്റീഫൻ, കാസ്റ്റിംഗ് ഡയറക്ടർ ശാലിനി. പി.ആർ.ഒ. വാഴൂർ ജോസ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ.
സത്യം സിനിമാസിന്റെയും മഹാ സുബൈർ മൂവി ക്ഷേത്രയുടെയും ബാനറിൽ പ്രേമചന്ദ്രൻ എ.ജിയും മഹാ സുബൈറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സത്യം സിനിമാസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
സെപ്റ്റംബർ 18ന് ‘ലോ ആൻഡ് ഓർഡർ’ തിയറ്ററുകളിലെത്തുമ്പോൾ ‘പച്ച’യും കേരള പൊലീസും തമ്മിലുള്ള അങ്കത്തിന്റെ യഥാർഥ ചിത്രം എന്താണെന്ന് കാത്തിരുന്നുതന്നെ കാണാം.