നാഗര്‍കോവില്‍: ഓഖി ചുഴലികാറ്റ് വന്‍ നാശം വിതച്ച തമിഴ്നാട് ജില്ലകളില്‍ സാന്ത്വനവുമായി ആര്‍എസ്എസ്. സേവനത്തെ പുകഴ്ത്തി തമിഴ് ജനതയും,മാദ്ധ്യമങ്ങളും. സംസ്ഥാന സര്‍ക്കാരിന്റെ പ്രവർത്തനങ്ങൾ എത്താത്ത സ്ഥലങ്ങളിലാണ് അര്‍എസ്എസ് പ്രവര്‍ത്തകര്‍ സഹായവുമായി എത്തുന്നതെന്ന് ജനങ്ങൾ തന്നെ സാക്ഷ്യപെടുത്തുന്നു.
ഡിഎംകെയുടെ നിയന്ത്രണത്തിലുള്ള സണ്‍ ടിവി നെറ്റ് വര്‍ക്കിന്റെ ചാനലിലാണ് ആർ എസ് എസ് പ്രവർത്തനത്തെ കുറിച്ചുള്ള വാര്‍ത്ത ആദ്യം വന്നത്. പിന്നീട് മറ്റ് മാദ്ധ്യമങ്ങൾ അത് ഏറ്റെടുക്കുകയായിരുന്നു.
കൊടുങ്കാറ്റ് വന്‍ ദുരിതമുണ്ടാക്കിയ കന്യാകുമാരി-നാഗര്‍കോവില്‍ പ്രദേശത്ത് ജനജീവിതം സാധാരണമായി തുടങ്ങാൻ ആഴ്ചകളെടുക്കും. അന്തരീക്ഷം ശാന്തമായപ്പോള്‍ കടലിറങ്ങിത്തുടങ്ങി. എന്നാൽ നിലവിൽ റോഡുകളില്‍ വെള്ളം കെട്ടിനിൽക്കുകയാണ്. വൈദ്യുതിയും വാര്‍ത്താ വിനിമയ ബന്ധങ്ങളും ഇല്ലാതായി.താല്‍ക്കാലിക സുരക്ഷിത സ്ഥാനങ്ങളില്‍ കഴിയുന്നവര്‍ക്ക് സൗകര്യങ്ങള്‍ ലഭ്യമാക്കാനും അവര്‍ മുന്‍നിരയിലുണ്ട്.
ചികിത്സയും മരുന്നും വേണ്ടവര്‍ക്ക് ലഭ്യമാക്കുക. വഴിപിരിഞ്ഞവരെ ബന്ധുക്കളുടെ അടുത്തെത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.ഭക്ഷണം പ്രത്യേകം സ്ഥലങ്ങളില്‍ തയ്യാറാക്കി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കഴിയുന്നവര്‍ക്ക് എത്തിക്കാന്‍ ഒരു പ്രത്യേക വിഭാഗംതന്നെയുണ്ട്.
മരം വീണു തടസപ്പെട്ട വഴികൾ ഗതാഗത സജ്ജമാക്കാനും, വഴികളിലെ വൈദ്യുതിക്കമ്പിയും മറ്റും നീക്കാനും സൗകര്യങ്ങള്‍ സാധാരണമട്ടിലാക്കാനും തമിഴ്നാട് സര്‍ക്കാരും, സംഘടനാ പ്രവര്‍ത്തകരുമുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സകല സന്നാഹങ്ങളുമായാണ് പ്രവര്‍ത്തിക്കുന്നത്.