ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിലെ യാരിപോര പൊലീസ് സ്റ്റേഷന് നേരെ ആക്രമണം ഉണ്ടായതിനെ തുടർന്ന് മേഖലയിൽ അതീവജാഗ്രതാ നിർദ്ദേശം. മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്.
രക്ഷപെട്ട ഭീകരർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. കുൽഗാം മേഖലയിലെ യാരിപോര പൊലീസ് സ്റ്റേഷനു നേരേ ഇന്നലെ രാത്രിയോടെ ഭീകരാക്രമണമുണ്ടാവുകയായിരുന്നു. ഭീകരസംഘം പൊലീസ് സ്റ്റേഷനു നേരേ നിറയൊഴിക്കുകയായിരുന്നു. സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ശക്തമായി ഭീകരരെ നേരിട്ടുവെങ്കിലും അവർ ഇരുട്ടിൽ ഓടിമറയുകയായിരുന്നു.
അതേസമയം അതിർത്തിയിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. ഇന്നലെ രാത്രി അഗ്നൂരിലും നൗഷേരയിലും പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു.
ജനവാസകേന്ദ്രമായിരുന്നതിനാൽ, ഭീകരർക്കെതിരേ തുറന്ന ആക്രമണം നടത്താൻ പൊലീസിനോ, സൈന്യത്തിനോ സാധിച്ചില്ല. ഈയവസരം മുതലെടുത്തുകൊണ്ടാണ് ഭീകരർ രക്ഷപ്പെട്ടത്. മേഖലയിൽ ശക്തമായ തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
ഉറി ആക്രമണത്തിനു ശേഷം ഏറ്റവും ശക്തമായ വെടിനിർത്തൽ കരാർ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയും, ചൊവ്വാഴ്ചയുമാണ്. ഇതിനോടകം എട്ടോളം വെടിനിർത്തൽ കരാർ ലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ പ്രധാനപ്പെട്ട രണ്ടു സ്ഥലങ്ങളാണ് അഗ്നൂരും, നൗഷേരയും. ഈ മേഖലകളിലാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാറുകൾ നിരന്തരമായി ലംഘിയ്‌ക്കുന്നത്.
നിരന്തരമായ പ്രകോപനമാണ് പാകിസ്ഥാൻ ഈ മേഖലകളിൽ സൃഷ്ടിക്കുന്നത്. ഇവിടങ്ങളിൽ, കഴിഞ്ഞ ദിവസങ്ങളിൽ കർഷകരായ ഗ്രാമവാസികളടക്കമുള്ളവർക്ക് പാകിസ്ഥാൻ വെടിവയ്പ്പിൽ പരിക്കേറ്റിരുന്നു.