ന്യൂഡൽഹി : മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഡൽഹിയിലെത്തി. ബ്രെക്സിറ്റിന് ശേഷം അധികാരത്തിലെത്തിയ തെരേസയുടെ യൂറോപ്പിന് പുറത്തുള്ള ആദ്യ വിദേശ സന്ദർശനമാണിത്. ഇന്ന് നടക്കുന്ന ഇന്ത്യ-യുകെ സാങ്കേതിക സമ്മേളനമാണ് തെരേസ മേയുടെ പ്രധാനപരിപാടി.
യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്‍റെ പിന്മാറ്റം ഉഭയകക്ഷി വ്യാപാര ബന്ധങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പ് വരുത്തുകയായിരിക്കും തെരേസ മേയുടെ ഇന്ത്യാ സന്ദർശനത്തിന്‍റെ പ്രധാന ലക്ഷ്യം. 40 അംഗ വിദഗ്ധ സംഘമാണ് തെരേസയോടൊപ്പമുള്ളത്. ഇന്ത്യ-ബ്രിട്ടൻ സാങ്കേതിക സമ്മേളനമാണ് തെരേസയുടെ പ്രധാന പരിപാടി. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്‍ട്രപതി പ്രണബ് മുഖർജി എന്നിവരുമായി അവർ കൂടിക്കാഴ്ച നടത്തും.
കൂടിക്കാഴ്ചയിൽ വ്യാപാര-വാണിജ്യ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ഇരു നേതാക്കളും ചർച്ച ചെയ്യും. കൂടാതെ വിവിധ മേഖലകളിൽ സഹകരണത്തിനുള്ള കരാറുകളിലും ഒപ്പുവയ്‍ക്കും.ചൊവ്വാഴ്ചയാണ് തെരേസയുടെ ബാംഗ്ലൂർ സന്ദർശനം. കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തുന്ന അവർ, വിവിധ വ്യവസായ പ്രതിനിധികളുമായും ചർച്ച നടത്തുന്നുണ്ട്. അതിനുശേഷമായിരിക്കും ലണ്ടനിലേക്കുളള മടക്കം.