ന്യൂഡൽഹി: രാജ്യത്ത് 500, 1000 നോട്ടുകൾ പിൻവലിച്ചതിനേത്തുടർന്ന് ബാങ്കുകളിൽ സംശയാസ്പദമായ നിക്ഷേപങ്ങൾ നടത്തിയവർക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു തുടങ്ങി. ബാങ്കുകളിൽ വലിയ തുകകൾ നിക്ഷേപിച്ചവർക്ക് നിക്ഷേപത്തിന്റെ സ്രോതസ് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് 133/6ആം വകുപ്പ് പ്രകാരം നോട്ടീസ് അയക്കുന്നത്.
ബാങ്കുകൾ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയക്കുന്നത്. തുടക്കത്തിൽ രണ്ടര ലക്ഷം രൂപയ്‌ക്കു മേൽ നിക്ഷേപം നടത്തിയ അക്കൗണ്ടുകളാണ് പരിശോധിച്ചു വരുന്നത്. ഇതു കൂടാതെ അസാധാരണമായ ട്രാൻസാക്ഷനുകൾ നടന്നിട്ടുളള അക്കൗണ്ടുകളും പരിശോധനയ്‌ക്കു വിധേയമാക്കുന്നുണ്ട്.
സീറോ ബാലൻസിൽ തുടങ്ങിയ ജൻധൻ അക്കൗണ്ടുകൾ ഉൾപ്പെടെയുളളവ ഉപയോഗിച്ച് കളളപ്പണം വെളുപ്പിക്കാനുളള വ്യാപകശ്രമങ്ങൾ രാജ്യത്തുടനീളം നടന്നു വരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കളളപ്പണമാഫിയ രാജ്യത്തെ സാധാരണക്കാരെ ഉപയോഗിച്ച്, അവരുടെ അക്കൗണ്ടുകൾ വഴി കളളപ്പണം വെളുപ്പിക്കാൻ ശ്രമിക്കുന്നതു സംബന്ധിച്ച് നിരവധി റിപ്പോർട്ടുകളാണ് ഇതിനോടകം മാദ്ധ്യമങ്ങളിൽ വന്നത്.