തൃശൂർ: കർക്കടക സമാരംഭത്തിൽ തൃശൂർ ശ്രീ വടക്കുംനാഥ ക്ഷേത്ര സന്നിധിയിൽ ഗജരാജാക്കന്മാർക്ക് വിഭവസമൃദ്ധമായ ആനയൂട്ട് . 49 ആനകളാണ് ആനയൂട്ടിന് അണിനിരന്നത്.
വടക്കുംനാഥക്ഷേത്രത്തിലേ കിഴക്കേനടയിലെ മുഖമണ്ഡപത്തിൽ നടന്ന അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. കേരളത്തിലെ പ്രസിദ്ധരായ 49 ഗജവീരന്മാർ ചമയങ്ങളില്ലാതെ ആനയൂട്ടിന് അണി നിരന്നു. ശ്രീ വടക്കുംനാഥ ക്ഷേത്ര മേൽശാന്തി പയ്യപ്പുള്ളി മാധവൻ നമ്പൂതിരി ആനയൂട്ടിലെ ഇളമുറക്കാരൻ വാര്യത്ത് ജയരാജ് ചോറുരുള നൽകി ആനയൂട്ടിന് ആരംഭം കുറിച്ചു.
കൃഷി മന്ത്രി വി എസ് സുനിൽ കുമാർ തൃശൂർ സബ് കളക്ടർ രേണുരാജ് എന്നിവർ ആനയൂട്ടിൽ പങ്കെടുത്തു. പഴവർഗങ്ങളും അഷ്ടചൂർണവും മുന്നൂറ് കിലോ കുത്തരിയുടെ ചോറും ഗണപതിഹോമപ്രസാദവുമാണ് ആനയൂട്ടിനുപയോഗിച്ചത്. കേരളത്തിലെ ഏറ്റവും വലിയ ആനയൂട്ടിന്റെ ഭാഗമാകാൻ ജില്ലയ്‌ക്ക് പുറത്തുനിന്നു പോലും നൂറുകണക്കിനാളുകളാണ് തൃശൂരിലെത്തിയത്.
Leave a Comment