ന്യൂഡൽഹി : കേരളത്തിനു അനുകൂലമായി പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള നിരോധന ഉത്തരവിൽ ഭേദഗതി.2013 നവംബർ 13 ലെ നിരോധന ഉത്തരവിലാണ് ഭേദഗതി.ഇതോടെ ഇ എസ് ഐ വിസ്തൃതി 56,825 ചതുരശ്ര കിലോമീറ്ററാക്കി ചുരുക്കി.നേരത്തെ ഇത് 59,940 ചതുരശ്ര കിലോമീറ്ററായിരുന്നു.
എന്നാൽ പശ്ചിമഘട്ടത്തിൽ നിന്ന് വനേതര മേഖലകൾ ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്രം തള്ളി.
വനേതര മേഖലകൾ സംബന്ധിച്ചും,2013 ലെ വിജ്ഞാപനത്തിലെ നിയന്ത്രണങ്ങൾ സംബന്ധിച്ചും വിശദീകരണം തേടിയാണ് ആറുമാസം മുൻപ് കേരള സർക്കാർ പരിസ്ഥിതി മന്ത്രാലയത്തിനു കത്ത് നൽകിയത്.
ഇതിനുള്ള മറുപടിയിലാണ് 2014 ലെ ഇളവുകൾക്കപ്പുറം പുതിയ ഇളവുകൾ നൽകാനാകില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.ഇതോടെ കേരളത്തിലെ 123 വില്ലേജുകൾ പരിസ്ഥിതിലോല മേഖലകളായി തുടരും.
2013 നവംബറിലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ കേരളത്തിലെ 123 വില്ലേജുകൾ ഉൾപ്പെടെ പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശങ്ങൾക്ക് കസ്തൂരി രംഗൻ സമിതി നിർദേശിച്ച നിരോധന നടപടികൾ ബാധകമാക്കി ഇടക്കാല ഉത്തരവ് ഇറക്കിയത്.