പേരാമ്പ്രയില്‍ സിപിഎം നേതാവിന്റെ ഹോട്ടലിന് സമീപം ബോംബ് സ്‌ഫോടനം

Published by
Janam Web Desk

കോഴിക്കോട്: പേരാമ്പ്രയില്‍ സ്വകാര്യ ബസ് സ്റ്റാഡിനു സമീപം ബോംബ് സ്‌ഫോടനം. ഇന്ന് രാവിലെ 11.30 യോടെയായിരുന്നു സംഭവം. സ്വകാര്യ ബസ് സ്റ്റാന്റിനടുത്തെ ഹോട്ടലിനു സമീപത്തെ മാലിന്യ കൂമ്പാരത്തില്‍ കിടന്ന സ്റ്റീല്‍ ബോംബാണ് പൊട്ടിയത്.

വലിയ ശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറി സമീപ പ്രദേശത്ത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്‌ത്തി. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.

സിപിഎം ഏരിയാ കമ്മറ്റിയംഗവും സിഐടിയു സംസ്ഥാന കമ്മറ്റിയംഗവുമായ ടി.കെ ലോഹിതാക്ഷന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടല്‍.

കഴിഞ്ഞ ദിവസം ഈ ഭാഗത്ത് സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും അച്ഛനും വെട്ടേറ്റിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കല്ലോട് കീഴലത്ത് പ്രസൂണ്‍(32), പിതാവ് കുഞ്ഞിരാമന്‍(62) എന്നിവരെയാണ് ബൈക്കിലെത്തിയ സിപിഎം സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

തിങ്കളാഴ്ച രാത്രി കടപൂട്ടി വീട്ടിലേക്ക് ബൈക്കില്‍ പോകവേയാണ് സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞമാസം 18നും ഈ ഭാഗത്ത് സിപിഎം-ബിജെപി സംഘര്‍ഷം നിലനിന്നിരുന്നു. ആ സമയത്ത് പ്രസൂണിന്റെ വീടും ആക്രമിച്ചിരുന്നു.

ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ സമാധാന ചര്‍ച്ചകള്‍ നടന്നതിനു പിന്നാലെയാണ് പ്രസൂണിന് വെട്ടേല്‍ക്കുന്നത്.

സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

Share
Leave a Comment