സിപിഎം പാര്‍ട്ടി ഓഫീസിനുള്ളില്‍ പീഡനം; പീഡിപ്പിച്ചത് എസ്എഫ്‌ഐ പ്രവര്‍ത്തകയെ; ഒന്നുമറിയില്ലെന്ന് ഏരിയ സെക്രട്ടറി

Published by
Janam Web Desk

പാലക്കാട്: സിപിഎം പാര്‍ട്ടി ഓഫീസിനുള്ളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകയായ യുവതിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി. പാലക്കാട് ചെര്‍പ്പുളശേരി സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ച് പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പ്രണയം നടിച്ചായിരുന്നു പീഡനമെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. ഈ മാസം 16ന് പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മയായ യുവതി താന്‍ പീഡനത്തിനിരയായതായി മൊഴി നല്‍കിയത്.

ചെര്‍പ്പുളശേരിയിലെ കോളേജ് പഠന കാലത്ത് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരായിരുന്നു ഇരുവരും. മാഗസിന്‍ തയാറാക്കല്‍ ചര്‍ച്ചയുടെ ഭാഗമായി പാര്‍ട്ടിയുടെ യുവജനസംഘടനയുടെ മുറിയിലെത്തിയപ്പോഴാണ് പീഡനം നടന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു. പാര്‍ട്ടി ഓഫീസില്‍ നടന്ന പീഡനത്തിലാണ് ഗര്‍ഭിണിയായതെന്ന യുവതിയുടെ പരാതിയില്‍ മങ്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസ് ചെര്‍പ്പുളശേരി പൊലീസിന് കൈമാറിയതായി പാലക്കാട് ജില്ല പൊലീസ് മേധാവി വ്യക്തമാക്കി.

എന്നല്‍ പാര്‍ട്ടി ഓഫീസില്‍ പീഡനമുണ്ടായെന്ന പരാതിയെക്കുറിച്ച് അറിയില്ലെന്നും, തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കങ്ങളാണ് ഇതെന്നും സിപിഎം ചെര്‍പ്പുളശേരി ഏരിയ സെക്രട്ടറി ആരോപിച്ചു. അതേസമയം സംഭവം ഒതുക്കി തീര്‍ക്കാന്‍ പാര്‍ട്ടി ശ്രമമെന്നും ആരോപണമുണ്ട്. പി.കെ.ശശി എംഎല്‍എക്കെതിരെ ഉയര്‍ന്ന പീഡന ആരോപണം നേരത്തെ വിവാദമായിരുന്നു. ശശിക്കെതിരെ പാര്‍ട്ടി നടപടി എടുത്തെങ്കിലും, ഇയാള്‍ പാര്‍ട്ടി പരിപാടികളില്‍ ഇപ്പോഴും സജീവമാണ്.

Share
Leave a Comment