ട്രിപ്പോളി: ലിബിയയിൽ ആഭ്യന്തര കലാപം പടരുന്നു. കലാപത്തിൽ ഇതു വരെ 205 പേർ കൊല്ലപ്പെട്ടതായും തൊള്ളായിരത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ലോകാരോഗ്യ സംഘടനാ വൃത്തങ്ങൾ അറിയിച്ചു. ഹഫ്താർ ലിബിയൻ നാഷണൽ ആർമിയും ലിബിയൻ സുരക്ഷാ സേനയും തമ്മിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.
ലിബിയൻ ഏകാധിപതിയായിരുന്ന ഗദ്ദാഫിയുടെ മരണത്തിന് ശേഷം ലിബിയൻ ജനത രണ്ട് വിഭാഗമായി തിരിഞ്ഞിരുന്നു. ലിബിയയുടെ കിഴക്കൻ മേഖല ലിബിയൻ നാഷണൽ ആർമിയും പടിഞ്ഞാറൻ മേഖല ഐക്യരാഷ്‌ട്ര സംഘടനയുടെ പിന്തുണയുള്ള ഇടക്കാല സർക്കാരുമാണ് ഭരിക്കുന്നത്.
ലിബിയയിലെ ഭാരതീയരെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കുന്നതിന് വേണ്ടി വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്രിപ്പോളിയിലെ ഇന്ത്യൻ എംബസ്സിയുടെ ഹെല്പ് ലൈൻ നമ്പർ പുറത്തിറക്കിയിട്ടുണ്ട്. ലിബിയയിലെ ഭാരതീയരെ സഹായിക്കാൻ എംബസ്സി സദാ സന്നദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു.
ലിബിയയിലെ ഇടക്കാല സർക്കാരിനെതിരെ ഏപ്രിൽ നാലിന് എൽ എൻ എ ആക്രമണം അഴിച്ചുവിട്ടതോടെയാണ് കലാപം ആരംഭിച്ചത്. ലിബിയൻ തലസ്ഥാനമായ ട്രിപ്പോളി പിടിച്ചെടുക്കുകയാണ് ഇവരുടെ ലക്ഷ്യം.
ഇന്ത്യൻ എംബസ്സി ഹെല്പ് ലൈൻ നമ്പർ: 00218 924201771