തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം ബൂത്തിലെത്താൻ ഇനി വെറും മണിക്കൂറുകൾ മാത്രം ബാക്കി. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ പരമാവധി വോട്ടകൾ ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. 20 ലോക്സഭാ മണ്ഡലങ്ങളിൽ നിന്നായി 243 സ്ഥാനാർത്ഥികളാണ് സംസ്ഥാനത്തുനിന്ന് ജനവിധി തേടുന്നത്.
ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ളത് വയനാട്ടിലാണ്. 22 സ്ഥാനാർത്ഥികളാണ് ഇവിടെ മത്സര രംഗത്തുള്ളത്. ആറ്റിങ്ങലാണ് രണ്ടാം സ്ഥാനത്ത്, 21 സ്ഥാനാർത്ഥികൾ. തിരുവനന്തപുരത്ത് 17ഉം കോഴിക്കോട് 15ഉം സ്ഥാനാർത്ഥികളുമാണുള്ളത്.
2,54,08,711 വോട്ടർമാരാണ് ചൊവ്വാഴ്ച പോളിംങ് ബൂത്തിലേക്ക് നീങ്ങുന്നത്. പ്രചരണരംഗത്ത് ആവേശം നിറച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവിനും മറ്റ് കേന്ദ്ര നേതാക്കളുടെ വരവിനും തലസ്ഥാനമടക്കമുള്ള ജില്ലകൾ സാക്ഷിയായി. രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്ഥാനർത്ഥിത്വവും ഏറെ ചർച്ചകൾക്ക് വഴിയായി. തുടക്കത്തിൽ കേന്ദ്രസർക്കാർ നയങ്ങൾ മണ്ഡലത്തിലെ വികസനപ്രശ്നങ്ങൾ ചർച്ചയായെങ്കിലും അവസാനഘട്ടം ശബരിമലതന്നെ തെരഞ്ഞെടുപ്പിന്റെ മുഖ്യവിഷയമായി.
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, പാലക്കാട് അടക്കമുള്ള മണ്ഡലങ്ങളിലെ ആവേശകരമായ ത്രികോണമത്സരം കേരളമാകെ ഉറ്റുനോക്കുന്നതായി മാറി. ബിജെപിയുടെ വോട്ടു വിഹിതം ഉയരുമെന്ന അഭിപ്രായ സർവേകളും രാഷ്‌ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടലും രണ്ടു മുന്നണികൾക്കും നിർണായകമാകും.
അതേസമയം, മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത് കേരളം ഉൾപ്പെടെയുളള 15 സംസ്ഥാനങ്ങളിലെ 117 മണ്ഡലങ്ങളിലാണ്. കേരളം, ഗുജറാത്ത് എന്നിവിടങ്ങളിലെ മുഴുവൻ മണ്ഡലങ്ങളിലും മറ്റന്നാൾ വോട്ടെടുപ്പ് നടക്കും. കേരളത്തിൽ 20 ഉം ഗുജറാത്തിൽ 26 ഉം മണ്ഡലങ്ങളുമാണുള്ളത്. ഗോവയിലെ 2 മണ്ഡലങ്ങളിലും ഇന്ന് പരസ്യപ്രചാരണം പൂർത്തിയാകും.
അസമിൽ നാല് മണ്ഡലങ്ങളും, ബീഹാർ, ബംഗാൾ എന്നിവിടങ്ങളിൽ 5 മണ്ഡലങ്ങളും ചൊവ്വാഴ്‍ച വിധിയെഴുതും. ഛത്തീസ്ഗഡിൽ ഏഴ് മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. കർണാടകയിലും മഹാരാഷ്‌ട്രയിലും 14 മണ്ഡലങ്ങളിലാണ് പോളിംഗ്. ഉത്തർപ്രദേശിലെ 10 മണ്ഡലങ്ങളും ഒഡീഷയിലെ 6 മണ്ഡലങ്ങളും മറ്റന്നാൾ വിധിയെഴുതാനുണ്ട്.