കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി നഗരമായ ആന്തൂരിലെ വ്യവസായി സാജന്റെ ആത്മഹത്യ സി പി എം എന്ന രാഷ്‌ട്രീയപ്പാര്‍ട്ടിയുടെ ഏകാധിപത്യത്തിനും സര്‍വ്വാധിപത്യത്തിനും എതിരെയുള്ള കേരളീയ മനസ്സാക്ഷിയുടെ പ്രതിഷേധമാണ്. അഹങ്കാരിയും നിഷേധിയുമായ ഒരു സ്ത്രീയുടെ താന്‍പോരിമയും ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയിലെ നേതാക്കള്‍ തമ്മിലുള്ള കുടിപ്പകയും വിഭാഗീയതയുമാണ് ഒരു പാവപ്പെട്ടവന്റെ ജീവിതം തന്നെ ബലികൊടുക്കേണ്ട സാഹചര്യത്തിലെത്തിച്ചത്. ഇന്ന് ന്യായങ്ങള്‍ അനവധി പറയാനുണ്ട്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആയ പി കെ ശ്യാമളയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് വകുപ്പുമന്ത്രി എ സി മൊയ്തീന്‍ ആണയിട്ട് പറയുന്നു. അതുകൊണ്ടുതന്നെ അവര്‍ക്കെതിരെ നടപടിയുമില്ല. അല്ലെങ്കിലും ഇത്തരം വീഴ്ചകള്‍ക്ക് നഗരസഭ അദ്ധ്യക്ഷനെതിരെയോ, മേയര്‍ക്ക് എതിരെയോ നടപടിയെടുക്കാന്‍ പഞ്ചായത്തീരാജ് നഗരപാലിക ചട്ടം സര്‍ക്കാരിന് അധികാരം നല്‍കുന്നുമില്ല
പഞ്ചായത്തീരാജ് നഗരപാലിക നിയമമനുയരിച്ച് പഞ്ചായത്തിലെയോ നഗരത്തിലെയോ ഇത്തരം കാര്യങ്ങളുടെയെല്ലാം ചുമതലയും അധികാരവും അതത് സമിതികളില്‍ നിക്ഷിപ്തമാണ്. അതുകൊണ്ടുതന്നെ നഗരസഭാ അദ്ധ്യക്ഷയ്‌ക്ക് ഈ കാര്യങ്ങളില്‍ ഉത്തരവാദിത്വമില്ല എന്നുപറയുന്നത് തികച്ചും ഭോഷ്‌ക്കാണ്. ജനാധിപത്യ സംവിധാനത്തില്‍ സ്വന്തം വകുപ്പില്‍ മന്ത്രി മൊയ്തീനാണോ അതോ തദ്ദേശസ്വയംഭരണ വകുപ്പിന്റെ സെക്രട്ടറിയ്‌ക്കാണോ അധികാരം എന്ന ഒറ്റ ചോദ്യത്തിന്റെ ഉത്തരം മതി നഗരസഭാ അദ്ധ്യക്ഷയുടെ പങ്ക് വ്യക്തമാകാന്‍. സി പി എം നേതാവായ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പൊതുവെ പാര്‍ട്ടിയിലെ സൗമ്യമുഖമായാണ് അറിയപ്പെടുന്നത്. ജയരാജന്മാരുമായുള്ള സംഘര്‍ഷവും നേതൃപദവിയിലേക്ക് എത്തിപ്പറ്റാനുള്ള ഒരു ആളലും പാര്‍ട്ടിയില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്വാധീനവും ചിലപ്പോഴെങ്കിലും വിഭാഗീയത ആളിക്കത്തിക്കാനും ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തിപ്പെടുത്താനുമൊക്കെ മാഷെ നിര്‍ബ്ബന്ധിതനാക്കിയിട്ടുണ്ട്. അത് ഒരു സാധാരണക്കാരന്റെ പ്രശ്‌നമാണ്. പി കെ ശശി പറഞ്ഞ മാതിരി കമ്യൂണിസ്റ്റ് ആരോഗ്യമൊന്നും മനസ്സിനെ സ്വാധീനിച്ചിട്ടില്ലാത്ത ഒരു സാധാരണക്കാരന്റെ പ്രശ്‌നമായിരിക്കാം. പക്ഷേ, ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യയും നഗരസഭാ അദ്ധ്യക്ഷയുമായ പി കെ ശ്യാമളയുടെ പെരുമാറ്റത്തെ കുറിച്ച് മരിച്ച സാജന്റെ കുടുംബക്കാര്‍ മാത്രമല്ല, നിരവധി പേര്‍ പരാതിയുമായി എത്തുന്നത് ആശങ്കയുളവാക്കുന്നതാണ്.
ഞന്‍ ഈ കസേരയില്‍ ഉണ്ടെങ്കില്‍ തന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി കിട്ടില്ല എന്നുപറഞ്ഞ ജനപ്രതിനിധിയായ നഗരസഭാ അദ്ധ്യക്ഷയുടെ ധാര്‍ഷ്ടട്യം പ്രതിപക്ഷമില്ലാത്ത ആന്തൂര്‍ നഗരസഭയ്‌ക്ക് ഒരുപക്ഷേ ഭൂഷണമായിരിക്കാം. പൂര്‍ത്തിയായ കണ്‍വെന്‍ഷന്‍ സെന്ററില്‍ താല്ക്കാലിക അനുമതിയോടെ രണ്ട് വിവാഹങ്ങള്‍ നടത്തിയെങ്കിലും പിന്നീട് ഒന്നിനും അനുമതി ലഭിച്ചില്ല എന്നതാണ് സാജാന്റെ വീട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഓരോ തവണയും ഓരോ ന്യായങ്ങള്‍ പറഞ്ഞ് അനുമതിപത്രം നല്‍കാതിരിക്കുമ്പോള്‍ സാജന്‍ മുട്ടാത്ത വാതിലുകള്‍ ഇല്ല. സ്വന്തം ജീവനേക്കാള്‍ സി പി എമ്മിനെ കാണുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ആവശ്യപ്പെട്ടപ്പോഴൊക്കെ പണം നല്‍കുകയും ചെയ്ത ഒരു സാധാരണ കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്റെ സ്വപ്‌നങ്ങള്‍ മാത്രമല്ല, പാര്‍ട്ടിയോടുള്ള വിശ്വാസം കൂടിയാണ് നഗരസഭ തല്ലിക്കൊഴിച്ചത്.പണ്ടൊക്കെ പാര്ട്ടരക്കാര്‍ക്കെങ്കിലും ആനുകൂല്യങ്ങള്‍ കിട്ടുമായിരുന്നു. തങ്ങളുടെ ഗ്രുപ്പിന് എതിരാളിയായ പി ജയരാജന്‍ ശുപാര്‍ശ ചെയ്തു എന്ന ഒറ്റ കാരണം കൊണ്ടാണ് സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന അനുമതി ലഭിക്കാതിരുന്നതും ആത്മഹത്യ ചെയ്യേണ്ടി വന്നതും. രാഷ്‌ട്രീയത്തിന്റെ അതിപ്രസരത്തില്‍ നിന്ന് വിഭാഗീയതയുടെയും ഗ്രൂപ്പിന്റെയും അതിശക്തമായ പോരാട്ടത്തിലേക്ക് സി പി എം നീങ്ങുമ്പോള്‍ ശക്തികേന്ദ്രങ്ങളില്‍ ഉണ്ടാകുന്ന അപചയമാണ് ഈ ദുരന്തത്തിന് കാരണം. പി കെ ശ്യാമളയെ പിന്തുണച്ച് നാളെ പി ജയരാജന്‍ തന്നെ രംഗത്തു വന്നേക്കാം. സംഘടനയുടെ ചട്ടക്കൂടും ഇരുമ്പുമറയും നിര്‍ബ്ബന്ധിച്ചാല്‍ പാര്‍ട്ടിക്കുവേണ്ടി മാത്രം ജീവിക്കുകയും അക്രമം നടത്തുകയും കൊല്ലാന്‍ പോലും മടിക്കാത്തതുമായ പി ജയരാജന്‍ ഒരുപക്ഷേ, അതിനുമപ്പുറം ചെയ്‌തേക്കാം. അത് പാര്‍ട്ടി എന്ന വികാരത്തിനു വേണ്ടിയാണ്. അതേ പാര്‍ട്ടിയില്‍ വിസ്വസിക്കുകയും അതിനുവേണ്ടി ജീവിക്കുകയും ചെയ്ത ഒരാളിന് നീതി നിഷേധിക്കപ്പെട്ടപ്പോള്‍ അതിന് ആരു സമാധാനം പറയുമെന്ന് വ്യക്തമാക്കാനുള്ള ബാദ്ധ്യതയുണ്ട്.
സാജന്റെ മരണത്തിന് ഉത്തരവാദിയെന്ന പേരില്‍ ആന്തൂര്‍ നഗരസഭാ സെക്രട്ടറി എം കെ ഗിരീഷ് അസി. എഞ്ചിനീയര്‍ കെ കലേഷ് ഓവര്‍സിയര്‍മാരായ അഗസ്റ്റിന്‍, സുധീര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ചീഫ് ടൗണ്‍ പ്ലാനറും ഉത്തരമേഖലാ ജോയിന്റ് ഡയറക്ടറും അടങ്ങിയ സമിതിയെ നിയോഗിച്ചു. മന്ത്രിയോട് വിശദീകരണം നല്‍കാനെത്തിയ മേല്‍പ്പറഞ്ഞ ഉദ്യോഗസ്ഥരെ മന്ത്രി ഓഫീസില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു. തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന ഉദ്യോഗസ്ഥരുടെ വാദം മന്ത്രി തള്ളി. നഗരസഭാ അദ്ധ്യക്ഷയുടെ സമ്മര്‍ദ്ദം കാരണമാണ് തങ്ങള്‍ ഇങ്ങനെ ചെയ്തതെന്ന് പറയാനുള്ള കരളുറപ്പും മനക്കട്ടിയും ഈ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായില്ല. നേരത്തെ സാജന്‍ ചെന്ന് കണ്ടപ്പോള്‍ നഗരസഭാ സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരോട് ആരെങ്കിലും പറയുന്നത് കേട്ട് വേണ്ടാത്തതു ചെയ്താല്‍ അവര്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാവില്ലെന്ന് പി ജയരാജന്‍ താക്കീത് ചെയ്തതാണ്. അത് വകവെയ്‌ക്കാതെ പി കെ ശ്യാമളയുടെ നിയമവിരുദ്ധമായ വാക്കുകള്‍ കേട്ടതാണ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷനില്‍ കലാശിച്ചത്.
സസ്‌പെന്‍ഷന്‍ നടപടി മന്ത്രി പ്രഖ്യാപിക്കും മുന്‍പേ തന്നെ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും ശുംഭന്‍ പ്രഖ്യാപനത്തിലൂടെ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്ത എം. വി. ജയരാജന്‍ പ്രഖ്യാപിച്ചത് സസ്‌പെന്‍ഷനേക്കാള്‍ വലിയ വിവാദമായി. സര്‍ക്കാരിന്റെ തീരുമാനം അറിയിക്കാന്‍ പാര്‍ട്ടിക്കാരെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന മന്ത്രി എ സി മൊയ്തീന്റെ പ്രസ്താവന പാര്‍ട്ടിയിലെ പുകയുന്ന വിഭാഗീയതയ്‌ക്ക് വ്യക്തമായ ഉദാഹരണമാണ്. ഉദ്യോഗസ്ഥന്മാരെ സസ്‌പെന്‍ഡ് ചെയ്ത് പി കെ ശ്യാമളയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെയും പൊതുജനങ്ങളുടെയും കടുത്ത നിലപാടുകൊണ്ട് നടക്കാതെ പോയി. പി കെ ശ്യാമള മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തുനിന്ന് രാജിക്കത്ത് കൊടുത്തു. പാര്‍ട്ടി ജില്ലാ നേതൃത്വമാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത്.
നിയമസഭയിലേക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും ഒക്കെ കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നത് മാതൃത്വത്തിന്റെ കരുണയും സഹാനുഭൂതിയും ദയയും ഒക്കെ അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുമെന്നും ജനകീയ പ്രശ്‌നങ്ങളില്‍ കൂടുതല്‍ അനുഭാവപൂര്‍ണ്ണമായ ഇടപെടലുണ്ടാകുമെന്നും പ്രതീക്ഷിച്ചാണ്. ‘ഞാനീ കസേരയില്‍ ഉള്ളിടത്തോളം…’ എന്ന വാക്കുകള്‍ ഉയര്‍ത്തുന്ന ധാര്‍ഷ്ട്യം സ്ത്രീത്വത്തിന് തന്നെ അപമാനമാണ്. 16 കോടി രൂപ നിക്ഷേപിച്ച് സ്ഥാപനം തുടങ്ങിയശേഷം നിസ്സഹായനായി മരണം വരിക്കേണ്ടി വന്ന സാജന്റെ ഗതികേടിന് ഉത്തരം പറയാനുള്ള ബാദ്ധ്യത കേരളത്തിലെ സി പി എമ്മിനാണ്. പ്രതിപക്ഷം പോലുമില്ലാത കമ്യൂണിസ്റ്റ് സര്‍വ്വാധിപത്യം കൈയാളിയ നഗരസഭാ ഭരണം നല്‍കുന്ന സൂചനകള്‍ സി പി എമ്മിന് കിട്ടുന്ന വന്‍ ഭൂരിപക്ഷം സംജാതമാക്കുന്ന സാഹചര്യം തന്നെയാണ്. ഉദ്യോഗസ്ഥര്‍ക്ക് പി ജയരാജന്‍ താക്കീത് നല്‍കിയതാണ്. ‘വല്ലവരും പറയുന്നത് കേട്ട് വേണ്ടാത്തത് ചെയ്താല്‍ ഒപ്പം ആരും ഉണ്ടാകില്ല. നിങ്ങള്‍ തന്നെ അനുഭവിക്കേണ്ടി വരും’ എന്ന വാക്കുകള്‍ അറംപറ്റി ജീവനക്കാര്‍ സസ്‌പെന്‍ഷനിലായി. ജനങ്ങളുടെ ഹൃദയവികാരത്തോടൊപ്പം നിന്നിരുന്ന നേതാക്കള്‍ ഒരുകാലത്ത് കേരളത്തില്‍ കമ്യൂണിസ്‌ററ് പാര്‍ട്ടിയിലും ഉണ്ടായിരുന്നു. എ കെ ജിയും സിംഗപ്പൂരില്‍ അന്താരാഷ്‌ട്ര തൊഴിലാളി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൈലിമുണ്ടുടുത്ത് വിമാനമിറങ്ങിയ ആര്‍ സുഗതനും ഒക്കെ ആ ലാളിത്യത്തിന്റെ പ്രതീകങ്ങളായിരുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും രാഷ്‌ട്രീയ എതിരാളികളോടും പോലും സമചിത്തതയോടെ പെരുമാറിയിരുന്ന അവരുടെ കൈകളില്‍ നിന്ന് ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നു നീങ്ങിയവരുടെ കൈകളിലേക്ക് എത്തിയപ്പോഴാണ് ജനങ്ങളോടൊപ്പം നിന്ന നേതാക്കള്‍ അവരില്‍നിന്ന് അകന്നതും സമ്പന്നരായതും സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ തുടങ്ങിയതും. ജന്മനാട്ടില്‍ 16 കോടി നിക്ഷേപിച്ചിട്ട് മരണം ഇരന്നു വാങ്ങിയ പാവം സാജന്‍ ഒരുഭാഗത്തും 100 കോടിയുടെ നിക്ഷേപവുമായി ബാംഗ്ലൂരില്‍ ഐ ടി സ്ഥാപനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെയും ആണ് കേരളം താരതമ്യപ്പെടുത്തേണ്ടത്. ബംഗാളിനും ത്രിപുരയ്‌ക്കും പിന്നാലെ ഇനി കേരളത്തില്‍ ഈ ചെങ്കൊടി എത്രകാലം? കേരളത്തിലും ഇത് വലിച്ചെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സാജന്റെ ആത്മാവിന് ശാന്തി നേരുന്നതിനൊപ്പം കുടുംബത്തോടും പറക്കമുറ്റാത്ത കുഞ്ഞുങ്ങളോടും ഈ കമ്യൂണിസ്റ്റ് നരാധമന്മാര്‍ക്ക് വേണ്ടി മാപ്പിരക്കുകയാണ്.