തിരുവനന്തപുരം: 2018 ലെ ജന്മഭൂമി സിനിമ അവാർഡ് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ജന്മഭൂമി അവാര്‍ഡിന് സുഡാനി ഫ്രം നൈജീരിയ തെരഞ്ഞെടുക്കപ്പെട്ടു. സഖറിയ മുഹമ്മദ് സംവിധാനം ചെയ്ത് സമീര്‍ തഹീറും ഷൈജു ഖാലിദും ചേര്‍ന്ന് നിര്‍മ്മിച്ച സിനിമ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി (ഇ മ യു) യാണ് മികച്ച സംവിധായകന്‍. മികച്ച നടനായി മോഹന്‍ലാലും(ഒടിയന്‍) നടിയായി നിമിഷ സജയനും( ഈട ) തെരഞ്ഞെടുക്കപ്പെട്ടു. ജൂറി ചെയര്‍മാന്‍ ടി കെ രാജീവ് കുമാറാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
സേതു മണ്ണാര്‍ക്കാട് നിര്‍മ്മിച്ച ഞാന്‍ പ്രകാശനാണ് ജനപ്രിയ സിനിമ. അതിന്റെ സംവിധായകന്‍ സത്യന്‍ അന്തിക്കാട് ജനപ്രിയ സംവിധായകനും. ജോജു ജോർജ്ജാണ് മികച്ച രണ്ടാമത്തെ നടൻ. ജോസഫിലെ അഭിനയമാണ് ജോജുവിനെ അവാർഡിന് അർഹനാക്കിയത്. ലെനയാണ് മികച്ച രണ്ടാമത്തെ നടി. മികച്ച താരമായി മോഹൻലാൽ സിനിമയിലെ അഭിനയത്തിലൂടെ മീനാക്ഷി തിരഞ്ഞെടുക്കപ്പെട്ടു.
ജോസഫിന്റെ തിരക്കഥയൊരുക്കിയ ഷാഹി കബീറാണ് മികച്ച തിരക്കഥാകൃത്ത്. ബി ആര്‍ പ്രസാദാണ് മികച്ച ഗാനരചയിതാവ്. തട്ടിൻ പുറത്ത് അച്ചുതനിലെ ഗാനങ്ങൾക്കാണ് പുരസ്കാരം. തീവണ്ടിയിലെ ഗാനങ്ങളൊരുക്കിയ കൈലാസ് മേനോനാണ് മികച്ച സംഗീത സംവിധായകൻ. തീവണ്ടിയിലെ തന്നെ ഗാനത്തിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ കെ.എസ്. ഹരിശങ്കറാണ് മികച്ച ഗായകൻ. കമ്മാര സംഭവത്തിലെ ഗാനത്തിലൂടെ മികച്ച ഗായികയ്‌ക്കുള്ള പുരസ്കാരത്തിന് സിത്താര കൃഷ്ണകുമാർ അർഹയായി.
എസ് കുമാറാണ് മികച്ച ക്യാമറാമാൻ. ഞാൻ പ്രകാശനാണ് എസ് കുമാറിനെ പുരസ്കാരത്തിന് അർഹനാക്കിയത്. പ്രവീൺ പ്രഭാകറാണ് മികച്ച എഡിറ്റർ (കൂടെ). മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരം പ്രമോദ് തോമസിനാണ് (ഈട).
ടി കെ രാജീവ് കുമാര്‍ ചെയര്‍മാനായ ജൂറി പാനലാണ് അവാർഡ് നിർണ്ണയിച്ചത്. മേനക സുരേഷ്‌കുമാര്‍, ജലജ, ഭാവചിത്ര ജയകുമാര്‍, ടി ജയചന്ദ്രന്‍, പി ശ്രീകുമാര്‍ എന്നിവരാണ് പാനലിലെ മറ്റ് അംഗങ്ങൾ.