ദിസ്പൂര്‍ : മദ്രസകൾ അടച്ചുപൂട്ടാനുള്ള തീരുമാനം അസം സർക്കാർ പിൻ വലിച്ചില്ലെങ്കിൽ രൂക്ഷമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ഭീഷണി മുഴക്കി മുസ്ലീം സംഘടനകൾ . അസം മദ്രസാ കോർഡിനേഷൻ കമ്മിറ്റിയാണ് ഭീഷണിയുമായി രംഗത്തെത്തിയത് .
എന്നാൽ ഏറെ ഭീഷണികൾ കണ്ട് മുന്നേറി വന്ന പാർട്ടിയുടെ ഭാഗമാണ് താനെന്നും സർക്കാരിന് ഒറ്റ തീരുമാനമേയുള്ളുവെന്നും , ഭീഷണികൾക്ക് മുന്നിൽ അടിയറ വയ്‌ക്കാനുള്ളതല്ലാ അതെന്നും മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു . സംസ്ഥാനത്തെ 614 മദ്രസകൾ പൂട്ടുമെന്ന തീരുമാനത്തിൽ നിന്ന് പിന്നോക്കം പോകില്ലെന്നും അദ്ദേഹം പറഞ്ഞു .
മദ്രസകള്‍ സാധാരണ സ്‌കൂളുകളാക്കി മാറ്റാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിസ്വ ശര്‍മ്മയാണ് അറിയിച്ചത് . മതപഠനത്തിന്റെ ഭാഗമായി മതചിഹ്നങ്ങളും അറബി പോലെയുള്ള ഭാഷകളും പഠിപ്പിക്കുകയെന്നത് സര്‍ക്കാരിന്റെ ജോലിയല്ലെന്നും വ്യക്തികള്‍ നടത്തുന്ന സ്ഥാപനങ്ങളാണെങ്കില്‍ തടസങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
ഖുര്‍ ആന്‍ പഠിപ്പിക്കാന്‍ ധനസഹായം നല്‍കുകയാണെങ്കില്‍ ഗീതയും ബൈബിളും പഠിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറാകേണ്ടി വരും. അത് സാധ്യമല്ലെന്നും നിലവില്‍ സംസ്ഥാനത്തുള്ള മതപഠന ശാലകള്‍ അധികം വൈകാതെ തന്നെ സ്‌കൂളുകളാക്കി മാറ്റുമെന്നുമായിരുന്നു ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കിയത് .സംസ്കൃത പഠന ശാലകളും ഹൈസ്ക്കൂളാക്കി മാറ്റാൻ തീരുമാനിച്ചിട്ടുണ്ട് .
മദ്രസകൾക്ക് വിദ്യാഭ്യാസ നിലവാരം പുലർത്തുന്നതിനായി കോളേജിന്റെയോ , മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയോ പദവി നൽകണമെന്നും ഗുവാഹത്തിയിൽ തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് എ.എം.സി.സി ആവശ്യപ്പെട്ടത് . മദ്രസ സമ്പ്രദായത്തിൽ ഇതിനകം ഹൈസ്‌കൂൾ സിലബസ് ഉൾപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു .