ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ യുവാക്കള്‍ക്ക് ഭീകര സംഘടനയില്‍ ചേരാന്‍ ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമ്മീഷന്റെ സഹായം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 399 വിസകളാണ് ഹൈക്കമ്മീഷന്‍ ജമ്മു കശ്മീരിലെ യുവാക്കള്‍ക്കായി അനുവദിച്ചത്. ഇവരില്‍ ഭൂരിഭാഗം പേരും ലഷ്‌കര്‍ ഇ ത്വയ്ബയുള്‍പ്പെടെയുള്ള ഭീകര സംഘടനകളില്‍ ചേര്‍ന്നതായാണ് സൂചനയെന്ന് അധികൃതര്‍ അറിയിച്ചു.
2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ അനുവദിച്ച വിസകളുടെ കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പാക് ഹൈക്കമ്മീഷന്‍ വിസ അനുവദിച്ച 399 പേരില്‍ 218 പേരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവരെല്ലാം വിവിധ ഭീകര സംഘടനകളില്‍ അംഗങ്ങളായിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
മാര്‍ച്ച് 31, ഏപ്രില്‍ 1 തിയതികളില്‍ സുരക്ഷാ സേന വധിച്ച ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഭീകര സംഘടനകളില്‍ ചേരുന്നതിനായി യുവാക്കള്‍ക്ക് പാക് ഹൈക്കമ്മീഷന്‍ സഹായം നല്‍കുന്ന വിവരം ലഭിച്ചത്. വധിക്കപ്പെട്ട ഭീകരര്‍ 2018 ല്‍ ഹൈക്കമ്മീഷന്‍ അനുവദിച്ച വിസയില്‍ പാകിസ്താനിലേക്ക് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.
നേരത്തെ പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ക്രൂര പീഡനങ്ങള്‍ക്ക് ഇരയാകുന്ന സാഹചര്യത്തില്‍ നിലവിലെ ഉദ്യോഗസ്ഥരുടെ എണ്ണം ചുരുക്കുകയാണെന്നും, പാകിസ്താന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണവും ചുരുക്കണമെന്നും പാകിസ്താനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.