ജനീവ: ചൈനക്കെതിരെ ഐക്യരാഷ്ട്ര സഭ നടപടിക്കൊരുങ്ങുന്നു. ടിബറ്റിലും ചൈനയുടെ ഭാഗമായ സിന്‍ജിയാംഗ് മേഖലകളിലും നടന്നുവരുന്ന അടിച്ചമര്‍ത്തലും മനുഷ്യാവകാശ ലംഘനത്തിനുമെതിരെയാണ് നടപടിക്കൊരുങ്ങുന്നത്. ഐക്യരാഷ്‌ട്ര സഭയിലെ സ്വതന്ത്രമായിട്ടുള്ള വിദഗ്ധരുടെ സംഘമാണ് ചൈനക്കെതിരെ ശക്തമായ നടപടിയ്‌ക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പ്രദേശത്തെ സ്വാതന്ത്ര്യത്തിനും സുരക്ഷയ്‌ക്കും ചൈനയുടെ പട്ടാള നയങ്ങള്‍ തീര്‍ത്തും ഭീഷണിയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഐക്യരാഷ്‌ട്ര സഭയിലെ വീറ്റോ അധികാരമുള്ള ഒരു രാജ്യത്തിനെതിരെ ഇത്രശക്തമായ ആരോപണം ഉണ്ടാകുന്നത് ഇതാദ്യമായാണ്.
‘ വളരെ ഗുരുതരമായ സാഹചര്യമാണ് ഏഷ്യന്‍ മേഖലയില്‍ ചൈന സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. അതിനാല്‍ ഉടന്‍ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ സമിതി ചൂണ്ടിക്കാട്ടി. ചൈനയില്‍ ഒരു ജനസമൂഹത്തെ മൊത്തമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതിനെതിരെ ലോകമന:സാക്ഷി ഉണരേണ്ടിയിരിക്കുന്നു. ഒപ്പം എല്ലാ ലോകരാജ്യങ്ങളും കൂട്ടായ്മ ഉണ്ടാക്കണം. സിന്‍ജിയാംഗ് മേഖലയിലേയും ടിബറ്റിലേയും ചൈനയുടെ അതിക്രമത്തിനെതിരെ പ്രതികരിക്കാണമെന്നും ഐക്യരാഷ്‌ട്രസഭയുടെ പ്രത്യേക സമിതി ആഹ്വാനം ചെയ്തു.
‘ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ നിരവധിയാണെന്ന് സമിതി മനസ്സിലാക്കുന്നു. ചൈനയ്‌ക്കകത്തെ സ്വാതന്ത്ര്യം എന്നത് എല്ലാ മനുഷ്യാവകാശങ്ങളും ലംഘിക്കുന്നതാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരെ ക്രൂരമായാണ് കൈകാര്യം ചെയ്യുന്നത്. ഒപ്പം അവരുടെ മണ്ണില്‍ ജീവിക്കുന്ന ഉയിഗുര്‍ മുസ്ലീം സമൂഹത്തിനെ കാലങ്ങളായി അടിച്ചമര്‍ത്തുന്നു. ടിബറ്റന്‍ ജനതയ്‌ക്കും സ്വയംഭരണസംവിധാനത്തിനും മേല്‍ കടന്നുകയറ്റം നടത്തുന്നു.’ ഐക്യരാഷ്‌ട്ര സഭാ വിദ്ഗധ സമിതി വിശദീകരിച്ചു.
ലോകരാഷ്‌ട്രങ്ങളോടും മനുഷ്യാവകാശ സംഘടനകളോടും ഒത്തുചേര്‍ന്ന് പ്രതികരിക്കാനുള്ള ശക്തമായ ആഹ്വാനവും നിര്‍ദ്ദേശവും ചൈനയ്‌ക്കമേല്‍ ഐക്യരാഷ്‌ട്ര സഭ നടത്തുന്നതിനെ അത്യപൂര്‍വ്വ തീരുമാനമെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ വിലയിരുത്തുന്നത്. ചൈനക്കെതിരെ സംസാരിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ തുടര്‍ച്ചയായ തിരോധാനത്തിനെതിരെ നിരവധി പരാതികള്‍ ഐക്യരാഷ്‌ട്ര സഭയ്‌ക്ക് ലഭിച്ചിരുന്നു.
ചൈനയുടെ അടിച്ചമര്‍ത്തുന്ന സ്വഭാവത്തെ വിലയിരുത്തുന്നതിന് പ്രത്യേക യോഗം വിളിക്കാനും വിദഗ്ധസമിതി നിര്‍ദ്ദേശിച്ചു. ഒപ്പം ഐക്യരാഷ്‌ട്ര സഭയുടെ തീര്‍ത്തും സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു സംഘം എല്ലാ പ്രശ്‌നങ്ങളും അടിയന്തിരമായി നിരീക്ഷിക്കുകയും എല്ലാവര്‍ഷവും സഭയ്‌ക്ക് മുന്നില്‍ വയ്‌ക്കണമെന്നും സമിതി വ്യക്തമാക്കി.