കേരളരാഷ്‌ട്രീയത്തിലെ ധാരാളം ഉയര്‍ച്ചകള്‍ക്കും താഴ്ചകള്‍ക്കും നമ്മള്‍ സാക്ഷ്യം വഹിച്ചതാണ്. ചരിത്രത്തിന്റെ ഗതിവിഗതികളില്‍ ഇന്നുവരെ കാണാത്ത ഏറ്റവും കെട്ട കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ഭരണാധികാരി ദുഷിക്കുമ്പോള്‍ അതിവൃഷ്ടിയും അനാവൃഷ്ടിയും ഉണ്ടാകുമെന്നാണ് പഴമക്കാര്‍ പറയുന്നത്. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരമേറ്റതു മുതല്‍ ഇന്നുവരെ കേരളത്തിലെ ജനങ്ങള്‍ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല.
1957 ല്‍ ഭാഷാ അടിസ്ഥാനത്തില്‍ കേരളം രൂപീകരിക്കുന്നതിനു മുന്‍പ് പട്ടം താണുപിള്ളയും പറവൂര്‍ ടി കെ നാരായണപിള്ളയും സി കേശവനും ഒക്കെ കേരളത്തിന്റെ മുഖ്യമന്ത്രിമാരായി. ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിച്ചതിനുശേഷം ഇ എം എസ് നമ്പൂതിരിപ്പാടാണ് ആദ്യം മുഖ്യമന്ത്രിയായത്. ഇ എം എസ് സര്‍ക്കാരിനെ കുറിച്ചും അഴിമതിയാരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അരി കുംഭകോണവും കാര്‍ഷിക സര്‍വ്വകലാശാല ഭൂമി ഏറ്റെടുപ്പും അടക്കം അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നു എന്നുമാത്രമല്ല, മന്ത്രിമാര്‍ രാജി വെയ്‌ക്കുകയും ചെയ്തു. അധികാരത്തിലെത്താന്‍ വേണ്ടി ഇ എം എസ് കണ്ട കുറുക്കുവഴിയായിരുന്നു മുസ്ലീം പ്രീണനം. മലപ്പുറം ജില്ലയും കലിക്കറ്റ് യൂണിവേഴ്‌സിറ്റിയും മാത്രമല്ല, തളി ക്ഷേത്രത്തിനെതിരായ നിലപാടും ഒക്കെ അതിന്റെ ഭാഗമായിരുന്നു. പക്ഷേ, ഇ എം എസ് സാമ്പത്തിക അഴിമതി നടത്തിയിട്ടില്ല. സ്വന്തം മകള്‍ക്ക് മൂന്നു വോയില്‍ സാരി കടം കൊടുക്കാന്‍ ചാലയിലെ വ്യാപാരിക്ക് കത്ത് കൊടുത്ത ആ മുഖ്യമന്ത്രി അടുത്തതവണ ശമ്പളത്തില്‍ നിന്ന് പണം കൊടുത്തു തീര്‍ക്കുകയായിരുന്നു.
പിന്നീട് വന്ന മുഖ്യമന്ത്രി സി അച്യുതമേനോന്‍ ആയിരുന്നു. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയും അധികാര ശ്രേണിയിലെ സംശുദ്ധ രാഷ്‌ട്രീയ നേതാവും. അച്യുതമേനോനെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പില്‍ ഡോ. ഡി ബാബുപോള്‍ എഴുതിയ വരികള്‍ ഓര്‍മ്മയില്‍ നിന്ന് മായുന്നതല്ല, ‘അത്യന്തം അപ്രതീക്ഷിതമായി അധികാരത്തില്‍ വരികയും അധികാരത്തിന്റെ ഇടനാഴികളിലൂടെ മാര്‍ജ്ജാരപാദനായി നടന്നുപോവുകയും ഒടുവില്‍ അകാമിതയാല്‍ അധികാരം ഉപേക്ഷിച്ചു പോകുമ്പോള്‍ അകൃഷ്ണകര്‍മ്മാവായി അറിയപ്പെടുകയും ചെയ്ത അനപവാചനപ്രതിഭയായിരുന്നു അച്യുതമേനോന്‍.’ ഡോ. ബാബുപോള്‍ എഴുതിയ മലയാളം ഒരുപക്ഷേ, പിണറായി അടക്കമുള്ള സഖാക്കള്‍ക്ക് മനസ്സിലായിട്ടുണ്ടോ എന്നറിയില്ല. കാനത്തിനും മനസ്സിലാകാന്‍ തരമില്ല. അച്യുതമേനോനും കാനവും തമ്മിലുള്ള അന്തരം അജഗജാന്തരം തന്നെയാണ്. കാരണം, പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച അച്യുതമേനോന്റെ ഡയറിക്കുറിപ്പുകളില്‍ മരുന്ന് തീര്‍ന്നത് വാങ്ങാന്‍ പെന്‍ഷനുമായി പോസ്റ്റുമാന്‍ വരുന്നത് കാത്തിരിക്കുന്നത് കോറിയിട്ട ഒരു മുന്‍ മുഖ്യമന്ത്രിയുടെ ജീവിതം ഒരുപക്ഷേ, ദേശീയ നേതാക്കളിലും ജനസംഘക്കാരിലും ഒക്കെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ധനതത്വശാസ്ത്രം ഒന്നാംറാങ്കോടെ പാസ്സായ മേനോന് പലതും ആകാമായിരുന്നു. അധികാരത്തിലിരിക്കുമ്പോള്‍ ഒപ്പമുള്ള മറ്റു പലരെയും പോലെ ആയിരുന്നെങ്കില്‍, അനാസക്തിയുടെ കടിഞ്ഞാണ്‍ മുറുകെ പിടിക്കാതെ അഴിച്ചുവിട്ടിരുന്നെങ്കില്‍ മരുന്നിന് പെന്‍ഷന്‍ കാത്ത് ഇരിക്കേണ്ടി വരില്ലായിരുന്നു.
മറ്റാരെ കുറിച്ചും പറയാനാകുന്നില്ല. അഴിമതിക്കാരല്ലാത്തവരെ പോലും മുന്നില്‍ നിര്‍ത്തി പണമുണ്ടാക്കിയവര്‍ ഏറെയാണ്. ആദര്‍ശത്തിന്റെ അപ്പോസ്തലന്മാരില്‍ പലരുടെയും അനുയായികള്‍ തീര്‍ത്ത സ്വ്പ്‌ന സൗധങ്ങളും മണിമാളികകളും ആദര്‍ശം സംരക്ഷിക്കാന്‍ വേണ്ടി കുരുതിപ്പുനലുകളായവരും നിരവധിയാണ്. കോണ്‍ഗ്രസ്സുകാര്‍ക്ക് പിന്നെ ആദര്‍ശം പ്രസ്താവനകളില്‍ മാത്രം ഒതുങ്ങുന്നതുകൊണ്ട് കൈക്കൂലി വാങ്ങിയില്ലെന്ന് അവകാശവാദമൊന്നും പുറപ്പെടുവിക്കില്ല. ഗാന്ധിജിയെ പോക്കറ്റിലാക്കി സൂക്ഷിക്കുന്നതില്‍ ഇത്രയും അഭിമാനം കൊള്ളുന്ന മറ്റൊരു വിഭാഗം ഒരിക്കലും ഉണ്ടാകില്ല. പാമോയിലും പാവം പയ്യനും അനഭിമത കുവൈ്റ്റി പൗരന്മാരും കല്ലാര്‍ പുഴയിലെ മണല്‍ ലേലവും ഒക്കെയടക്കം നിരവധി അഴിമതിയാരോപണങ്ങള്‍ ഈ മന്ത്രിസഭകള്‍ക്കെതിരെ ഉയര്‍ന്ന് വന്നുപോയി. മന്ത്രിമാര്‍ക്കെതിരെ പെണ്ണുകേസ് വരുന്നതും ആദ്യമല്ല. പക്ഷേ, സോളാര്‍ കേസ് ഒരു വഴിത്തിരിവായിരുന്നു. ആദ്യമായി ഒരു മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഒരു പെണ്ണുകേസ് എത്തുകയായിരുന്നു. അതില്‍ അത്ഭുതവും ഉണ്ടായിരുന്നില്ല. ഉമ്മന്‍ചാണ്ടി അത്രയ്‌ക്ക് ജനകീയനായിരുന്നു. ഒരിക്കലും മസിലു പിടിച്ച്, എയര്‍ പിടിച്ച് നടക്കുന്ന മുഖ്യമന്ത്രിയോ മന്ത്രിയോ ആയിരുന്നില്ല ഉമ്മന്‍ചാണ്ടി.
ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് ഒരു ഉത്സവപ്പറമ്പായിരുന്നു. അവിടെ സരിത വന്നാലും സ്വപ്‌ന വന്നാലും അറിയാന്‍ കഴിയില്ലായിരുന്നു. സ്വകാര്യമായി എന്തെങ്കിലും സംസാരിക്കാന്‍ പോലും കഴിയാത്തത്ര ജനനിബിഡമായിരുന്നു. അവിടെ സോളാര്‍ പദ്ധതിയുമായി സരിത എത്തി. മുതലാക്കേണ്ടവര്‍ ചിലര്‍ മുതലാക്കി. പക്ഷേ, സര്‍ക്കാരിനോ ഖജനാവിനോ ധനനഷ്ടം ഉണ്ടായില്ല. ഇതിന്റെ പേരില്‍ പ്രചാരണം നടത്തി, എല്‍ ഡി എഫ് വന്നാല്‍ എല്ലാം ശരിയാകും എന്നുപറഞ്ഞാണ് പിണറായി വോട്ടുപിടിച്ചത്. അധികാരത്തിലെത്തിയിട്ട് നാലര വര്‍ഷം പിന്നിടുമ്പോഴും സരിതാ കേസില്‍ മാന്യമായ ഒരു മറുപടി മലയാളികളോട് പറയാനുള്ള എന്തെങ്കിലും സംഘടിപ്പിക്കാന്‍ പിണറായിക്ക് ആയില്ല. പാവം കുഞ്ഞൂഞ്ഞ് ഇപ്പോഴും ഇതൊന്നും കാര്യമല്ലെന്ന് കരുതി എല്ലാവരുടെയും തോളില്‍ കൈയിട്ട് പുതുപ്പള്ളിയിലെ പെങ്കൊച്ചിന് വിസ പുതുക്കി കൊടുക്കണം എന്ന് ആവശ്യപ്പെട്ട് ട്രംപിന് പോലും കത്തയച്ച് നടക്കുന്നു.
ഇവിടെയാണ് പിണറായി വിജയനെന്ന് പരാജിതന്റെ മുഖം കേരളം കാണുന്നത്. പറഞ്ഞതെല്ലാം വിഴുങ്ങി എത്രയെത്ര ആരോപണങ്ങളാണ് വന്നത്. ഏതെങ്കിലും ഒരു സംഭവത്തില്‍ ജനങ്ങളെ ബോദ്ധ്യപ്പെടുത്തും വിധം തൃപ്തികരമായ മറുപടി നല്‍കാന്‍ പിണറായിക്ക് കഴിഞ്ഞോ? പ്രളയഫണ്ട് പുട്ടടിച്ചതും മസാല ബോണ്ട് വിവാദവും ഒക്കെ പോകട്ടെ, സ്പ്രിംഗ്ലര്‍ വിവാദത്തില്‍ കേരളത്തിലെ കൊറോണ രോഗികളുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് കൈമാറിയത് വെറും വെറുതെയാണെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും കഴിയില്ല. ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ കണ്‍സ്യൂമര്‍ സാധനങ്ങളും മരുന്നും ചികിത്സാ ഉപകരണങ്ങളും വാങ്ങുന്ന മലയാളി സമൂഹത്തിന്റെ വിശദാംശങ്ങളും വിവരങ്ങളും പൊന്നിനെക്കാളും വിലയുള്ളതാണ്. അതിനുശേഷമാണ് ഇപ്പോള്‍ പുതിയ വിവാദം. മാദകസുന്ദരിയെ കൊണ്ടുനടന്നതിന്റെയും ഓഫീസില്‍ വെച്ചതിന്റെയും സാംഗത്യത്തെ കുറിച്ചും ഉദ്ദേശശുദ്ധിയെ കുറിച്ചും പിണറായി ഭാര്യയെ മാത്രം ബോദ്ധ്യപ്പെടുത്തിയാല്‍ മതി. പക്ഷേ, ബിരുദാനന്തര ബിരുദം യോഗ്യത വേണ്ട, സ്‌കൈ പാര്‍ക്കിന്റെയും ഐ ടി ഡിവിഷന്റെയും മാര്‍ക്കറ്റിംഗ് മാനേജര്‍ തസ്തികയിലേക്ക് ഡിഗ്രി പോലും ഇല്ലാത്ത ഒരാളിനെ നിയമിച്ചത് താന്‍ അറിയാതെയാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? മുഖ്യമന്ത്രിയും സ്വപ്‌നയും കൂടി ഒന്നിച്ചിരുന്ന് മീറ്റിംഗ് നടത്തുന്നതും ഭക്ഷണം കഴിക്കുന്നതും നടക്കുന്നതും ഒക്കെ ദൃശ്യങ്ങളായി സാമൂഹ്യമാധ്യമങ്ങളില്‍ തന്നെ ഉണ്ട്. ഇതിലൊക്കെ എന്തെങ്കിലും അശ്ലീലമുണ്ടോ, പറയാന്‍ അരുതാത്തതുണ്ടോ എന്നൊക്കെ ബോദ്ധ്യപ്പെടുത്താനുള്ള ബാദ്ധ്യത മുഖ്യമന്ത്രിക്ക് തന്നെ ഉള്ളതാണ്.
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഡിപ്ലോമാറ്റിക് ബാഗേജില്‍ നയതന്ത്രാലയത്തിന്റെ പേരില്‍ സ്വര്‍ണ്ണം കടത്തുക, അതിന് മാമാ പണി നടത്താന്‍ പ്രൈവറ്റ് സെക്രട്ടറി പോവുക തുടങ്ങി ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടാകാത്ത സംഭവങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സാക്ഷ്യം വഹിക്കുന്നത്. ജനങ്ങളുടെ ഒത്തിരി ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കിട്ടേണ്ടതുണ്ട്. ഒരുകാര്യം മാത്രം എല്ലാവര്‍ക്കും മനസ്സിലായി. വലതുപക്ഷവും ഇടതുപക്ഷവും തമ്മിലുള്ള വ്യത്യാസം സരിതയുടെയും സ്വ്പ്‌നയുടെയും അഴകളവുകളില്‍ മാത്രമാണ്. വലതുപക്ഷം പോയി ഇടതുപക്ഷം വന്നിട്ടും ഒന്നും ശരിയായിട്ടില്ല എന്നുമാത്രമല്ല, കൂടുതല്‍ വഷളായിട്ടേ ഉള്ളൂ. ഇ എം എസ്സില്‍ നിന്ന് അച്യുതമേനോന്‍ വഴി പിണറായിയിലേക്ക് എത്തുമ്പോള്‍ ഒരു സാധാരണ തൊഴിലാളിയുടെ മകന്‍ മാത്രമായ പിണറായിയുടെ കുടുംബം ആര്‍ജ്ജിച്ചിട്ടുള്ള വമ്പിച്ച സ്വത്തിനു പിന്നിലെ വരുമാന സ്രോതസ്സ് എന്താണെന്നു കൂടി പാവം മലയാളികളെ അറിയിക്കാന്‍ പി ആര്‍ ഗുമസ്തന്മാരോട് പറയണം. അവര്‍ പാണന്മാരെ പോലെ കൊട്ടിപ്പാടട്ടെ. ബ്രണ്ണന്‍ കോളേജില്‍ ഊരിയ വാളുകളുടെയും ഉറയിലെ കത്തികളുടെയും ്അഴിമതിയില്ലാത്ത, എല്ലാം ശരിയാക്കുന്ന വിജയഗാഥകള്‍.