തിരുവനന്തപുരം : തലസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ. കടകൾ രാവിലെ 7 മണി മുതൽ 12 മണിവരെ വരെ തുറന്ന് പ്രവർത്തിക്കും. ഓട്ടോ-ടാക്സി സർവീസുകൾക്ക് അനുമതി നൽകി. അതേസമയം തീവ്ര നിയന്ത്രിത മേഖലകളിൽ ഇളവുകൾ ഉണ്ടാകില്ല. വ്യാപനം തടയാൻ സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ തീവ്ര കണ്ടെയിൻമെൻറ് സോണുകളിൽ ഇന്ന് മുതൽ ജൂലായ് 23 നു വൈകുന്നേരം ആറു വരെ ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കും. തിരുവനന്തപുരം കോർപ്പറേഷന് കീഴിൽ ഒരാഴ്ചകൂടി ലോക്ക്ഡൗൺ തുടരും.
രോഗവ്യാപനം വർദ്ധിച്ച സാഹചര്യത്തിലാണ് കഴിഞ്ഞ ഞായറാഴ്ച തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗൺ നടപ്പിലാക്കിയത്. ഈ ലോക്ഡൗണിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകളാണ് ജില്ലാഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. നഗരത്തിലെ കടകൾ രാവിലെ 7 മുതൽ 12 മണിവരെ വരെ തുറന്ന് പ്രവർത്തിക്കാം. വൈകിട്ട് നാലു മുതൽ ആറു വരെയും കടകൾക്ക് പ്രവർത്തനാനുമതി നൽകിയാണ് ഇളവുകൾ നൽകിയിരിക്കുന്നത്. പച്ചക്കറി പാൽ ബേക്കറി പലചരക്ക് കടകൾ എന്നിവ തുറക്കാം.
അതേസമയം തിരുവനന്തപുരത്ത് ബസ് സർവീസിന് അനുമതിയില്ല. എന്നാൽ ഓട്ടോ-ടാക്സി സർവീസുകൾക്കും അനുമതി നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങൾ പാലിച്ചു വേണം സർവീസുകൾ നടത്താനെന്നാണ് ജില്ലാകളക്ടർ നവജ്യോത് സിങ് ഖോസയുടെ ഉത്തരവ്. നഗരത്തിൽ ഒരു പരീക്ഷകളും നടത്തില്ല. ഓൺലൈൻ ഭക്ഷണ വിതരണത്തിന് അനുമതിയില്ല. തീവ്ര നിയന്ത്രിത മേഖലകളിൽ ഇളവുകൾ ഉണ്ടാകില്ലെന്നും ജില്ലാഭരണകൂടം അറിയിച്ചു. ഈ മേഖലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും. പച്ചക്കറി, പലചരക്ക്, പാൽ കടകൾക്ക് മാത്രമേ തുറക്കാനാവൂ. ബേക്കറികളും തുറക്കാം. ഭക്ഷണ വിതരണം ജനകീയ ഹോട്ടലുകൾ വഴി മാത്രം അനുവദിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ തുടരാനും അനുമതിയുണ്ട്.
പൂന്തുറ, മാണിക്യ വിളാകം, പുത്തൻ പള്ളി മേഖലയിൽ അവശ്യസാധനങ്ങളുടെ കടകൾ രാവിലെ 7 മുതൽ 2 വരെ മാത്രം തുറക്കാനാണ് നിർദ്ദേശം. രോഗവ്യാപനം കൂടുതലുള്ള തീരദേശമേഖലകളായ പൂന്തുറയിലും മാണിക്യവിളാകത്തും സ്രവ പരിശോധനകളും നടക്കും. കണ്ടെയിൻമെന്റ് സോണുകളായ പൂന്തുറ, ബീമാപള്ളി പ്രദേശങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾ കഴിഞ്ഞദിവസം ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ നേരിട്ടെത്തി വിലയിരുത്തി. സമ്പർക്കത്തിലൂടെ കഴിഞ്ഞദിവസം 31 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിൽ വിവിധ മേഖലകളിൽ പോലീസ് പരിശോധന ഊർജ്ജിതമാക്കി. ആരോഗ്യവകുപ്പിന്റെ നിരീക്ഷണവും തലസ്ഥാന ജില്ലയിൽ തുടരുകയാണ്.