ആവണി മാസത്തിലെ പൗർണ്ണമിയും അവിട്ടം നാളും ഒരുമിച്ചു വരുന്ന ദിനമാണ് ആവണി അവിട്ടമായി ആഘോഷിക്കുന്നത് . ബ്രാഹ്മണ സമൂഹത്തിന് വിശേഷപ്പെട്ട ദിനം കൂടിയാണ് ആവണി അവിട്ടം . ഹിന്ദു ആചാരപ്രകാരം വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ആവണി അവിട്ടമെങ്കിലും ബ്രാഹ്‌മണ സമൂഹമാണ് ഇത് കൂടുതലായി ആഘോഷിക്കുന്നത്. ഈ ദിവസം ബ്രാഹ്മണർ തങ്ങളുടെ പഴയ പൂണൂൽ മാറ്റി പുതിയത് അണിയുന്നു . ഇങ്ങിനെ ചെയ്യുന്നത് മൂലം കഴിഞ്ഞ ഒരു വർഷം അറിഞ്ഞോ അറിയാതെയോ തങ്ങൾ ചെയ്ത പാപങ്ങളിൽ നിന്ന് മുക്തരാവുകയും , പുതിയ പൂണൂലിലൂടെ പുതിയ ഒരു രക്ഷാ കവചം അണിയുകയും ചെയ്യുന്നു എന്ന് സങ്കല്പം. ഇങ്ങിനെ ഒരു രക്ഷാ സങ്കല്പം ആവണി അവിട്ടതിന് ഉള്ളത് കൊണ്ടാവാം ഇതേ ദിനം തന്നെ രക്ഷാബന്ധൻ അഥവാ രാഖി എന്ന ഉത്സവം ആഘോഷിക്കുന്നത് .
കുട്ടികൾക്ക് വേദ പഠനം തുടങ്ങാനും, ആദ്യമായി പൂണൂൽ ധരിക്കാനും മറ്റും ശുഭകരമായി ഈ ദിനത്തെ കണക്കാക്കുന്നു . പൂണൂൽ ധരിക്കുന്നതോടെ അവരുടെ അകക്കണ്ണ് അല്ലെങ്കിൽ വിജ്ഞാനത്തിന്റെ കണ്ണ് തുറക്കുന്നതായിട്ടാണ് സങ്കല്പം .
സഹോദരി – സഹോദര ബന്ധത്തിന്റെ അടുപ്പവും ആഴവും കൂട്ടുന്ന രക്ഷാബന്ധൻ ചടങ്ങുകൾ ഭാരത സംസ്കാരത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ് . സഹോദരി ഒരു താലത്തിൽ കുങ്കുമം , അരി , കൊളുത്തിയ ചിരാത് , മധുര പലഹാരങ്ങൾ , രാഖി കെട്ടാനുള്ള ചരട് എന്നിവ തയ്യാറാക്കി വെക്കുന്നു. പൗർണ്ണമി ദിനത്തിൽ രാവിലെയായിരിക്കും മിക്കവാറും രക്ഷാബന്ധൻ ചടങ്ങുകൾ നടക്കുക . ചുവപ്പ് നിറത്തിലുള്ള ചരടാണ് മിക്കവാറും ഉപയോഗിക്കുക. എന്നാൽ ഇന്ന് ആഘോഷങ്ങളുടെ രീതി തന്നെ മാറിയിരിക്കുന്നതിനാൽ പലതരത്തിലുള്ള രാഖി ചരടുകൾ ഇന്ന് ലഭ്യമാണ് . സഹോദരനെ ആരതി ഉഴിഞ്ഞു, അരിയിട്ട് വന്ദിച്ചതിന് ശേഷം , സഹോദരി സഹോദരന്റെ കൈയിൽ രാഖി ചരട് കെട്ടി കൊടുക്കുന്നു . തട്ടത്തിലുള്ള മധുര പലഹാരങ്ങൾ രണ്ടു പേരും പങ്കിട്ടു കഴിക്കുന്നു . സഹോദരന്റെ ദീർഘായുസ്സിനായി സഹോദരി പ്രാർത്ഥിക്കുകയും , സഹോദരൻ എന്നും സഹോദരിയുടെ തുണയ്‌ക്കുണ്ടാവും എന്ന് വാഗ്ദാനം നൽകുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു .
ഭാരതത്തിന്റെ പല സ്ഥലങ്ങളിലും ആവണി അവിട്ടം വരുന്ന ദിനം കാർഷികപ്രധാന്യമുള്ള ദിനമായിട്ടും ആചരിക്കാറുണ്ട് . കർഷകർ ഗോതമ്പും ബാർലിയും വിതക്കാൻ വേണ്ടി തിരഞ്ഞെടുക്കുന്നതും ഈ ദിനമാണ് .
പുരാണങ്ങളിൽ പല ഭാഗങ്ങളിലും രക്ഷാബന്ധനുമായി ബന്ധപ്പെടുത്തുന്ന കഥകൾ നമുക്ക് ദർശിക്കാൻ കഴിയും . ശിശുപാലനുമായുള്ള യുദ്ധത്തിൽ കൃഷ്ണന്റെ കൈയ്‌ക്ക് പരിക്കേൽക്കുകയും മറ്റൊന്നും ആലോചിക്കാതെ ദ്രൗപദി തന്റെ ചേലത്തുമ്പിന്റെ അറ്റത്തു നിന്നും ഒരു കഷ്ണം കീറിയെടുത്തു കൃഷ്ണന്റെ മുറിവിൽ കെട്ടി കൊടുക്കുകയും ചെയ്തു . ഇതിൽ സംതൃപ്തനായ കൃഷ്ണൻ സമയം ആഗതമാകുമ്പോൾ ഇതിനുള്ള പ്രത്യുപകാരം തീർച്ചയായും ചെയ്തിരിക്കും എന്ന വാഗ്ദാനവും നൽകുന്നു . കൗരവ സഭയിൽ വെച്ച് വസ്ത്രാക്ഷേപത്താൽ അപമാനിതയായ ദ്രൗപദിയെ , തന്റെ കയ്യിൽ ദ്രൗപദി കെട്ടിയ ചേല ഉപയോഗിച്ചാണ് കൃഷ്ണൻ സംരക്ഷിച്ചത് .
മറ്റൊരൈതിഹ്യം ബലിയും ലക്ഷ്മിയും തമ്മിലുള്ള കഥയാണ് . മഹാവിഷ്ണു ഭക്തനായ ബലിയുടെ ഭക്തിയിൽ സംപ്രീതനായ വിഷ്ണു ബലിയുടെ രാജ്യം സംരക്ഷിച്ചു കൊള്ളാമെന്ന് അദ്ദേഹത്തിന് വാക്ക് കൊടുത്തു . വൈകുണ്ഠത്തു നിന്ന് പോയ വിഷ്ണുവിന് പിന്നാലെ ലക്ഷ്മിയും ബലിയുടെ രാജ്യത്തേക്ക് എത്തി ചേർന്നു . ബലിയെ തന്റെ സഹോദരനായി സങ്കല്പിച്ചു കൊണ്ട് ലക്ഷ്മി അദ്ദേഹത്തിന്റെ കയ്യിൽ രക്ഷ കെട്ടി കൊടുത്തു. ഇതിൽ സന്തുഷ്ടനായ ബലിയോട് തന്റെ ഭർത്താവിനെ തിരിച്ചു വൈകുണ്ഠത്തിലേക്കു പറഞ്ഞയക്കണം എന്നാവശ്യപ്പെടുകയും , ബലി അപ്രകാരം ചെയ്യുകയും ചെയ്തു .
ഈ വർഷത്തെ ആവണി അവിട്ടവും രക്ഷബന്ധനും വരുന്നത് ആഗസ്റ്റ് മൂന്നിനാണ് . കൊറോണ എന്ന മഹാമാരിയിൽ പെട്ടുഴലുമ്പോൾ , ആഘോഷങ്ങളും, ആരവങ്ങളും , ചടങ്ങുകളും ഒന്നും തന്നെ ഇല്ലാതെ ഈ വർഷത്തെ ആവണി അവിട്ടവും രക്ഷബന്ധനും കടന്ന് പോവും .