കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ പ്രതിയായ ലൈംഗിക പീഡന കേസിൽ വിചാരണ നടപടികൾ ആരംഭിച്ചു. മാനംഭംഗം, പ്രകൃതി വിരുദ്ധ പീഡനം ഉൾപ്പടെയുള്ള വകുപ്പുകളാണ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റപത്രം സമർപ്പിക്കപ്പെട്ട് ഒന്നര വർഷത്തിന് ശേഷമാണ് കേസിൽ വിചാരണ നടപടികൾക്ക് തുടക്കമായത്. രഹസ്യ വിചാരണയായതിനാൽ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് മാദ്ധ്യമങ്ങൾക്ക് വിലക്കുണ്ട്.
ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ 10 വകുപ്പുകളാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ കുറ്റപത്രത്തിൽ ഉള്ളത്. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉൾപ്പടെ മൂന്ന് ബിഷപ്പുമാരും, 23 പുരോഹിതരും, 11 കന്യാസ്ത്രീകളും കേസിൽ സാക്ഷികളാണ്. ആദ്യദിവസങ്ങളിൽ പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയെടുപ്പാണ് കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിൽ നടക്കുക.
രഹസ്യ വിചാരണ ആയതിനാൽ കോടതി നടപടികൾ പ്രസിദ്ധീകരിക്കരുത് എന്ന് നിർദ്ദേശമുണ്ട്. ബിഷപ്പിന്റെ മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് എന്നിവ ഉൾപ്പെടെ നിരവധി തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ട്. 2014നും 2016നുമിടയിൽ ഫ്രാങ്കോ 13 തവണ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ പരാതി. കേസിൽ 2018 ജൂൺ 26ന് നൽകിയ പരാതിയിൽ അറസ്റ്റിലായ ഫ്രാങ്കോ മുളയ്‌ക്കൽ 25 ദിവസം ജയിൽവാസം അനുഭവിച്ചിരുന്നു.
Comments